ന്യൂഡൽഹി: ഹരിയാനയിലെ സ്വകാര്യ സ്കൂളിൽ കുരുന്നുകളോട് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന കൊടുംക്രൂരത. കുട്ടികളോടു ക്രൂരമായി പെരുമാറുന്നതിന്റെ വീഡിയോകൾ പുറത്തുവന്നതിനു പിന്നാലെ പ്രിൻസിപ്പലിനെതിരെ കനത്ത പ്രതിഷേധം. ഹരിയാനയിലെ പാനിപത്തിലെ ജാട്ടൽ റോഡിലുള്ള സ്കൂളിൽ കുട്ടികളെ ഉപദ്രവിക്കുന്ന വീഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനും സ്റ്റാഫിനുമെതിരെ കേസെടുത്തു.
കഴിഞ്ഞ ദിവസം ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ തലകീഴായി ജനൽകമ്പിയിൽ കെട്ടിയിട്ട് സ്കൂൾ ബസ് ഡ്രൈവറെക്കൊണ്ട് മർദിക്കുന്ന വീഡിയോയാണ് ഒന്ന്. അടുത്തിടെയാണ് തന്റെ മകനെ ഈ സ്കൂളിൽ ചേർത്തതെന്ന് മർദനത്തിന് ഇരയായ കുട്ടിയുടെ മാതാവ് പറഞ്ഞു.
രണ്ടാം ക്ലാസുകാരനെ പ്രിൻസിപ്പലിന്റെ പ്രോത്സാഹനത്തിൽ മർദിച്ച അജയ്, ഇതിന്റെ ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ സുഹൃത്തുക്കളെ കാണിക്കുകയും ചെയ്തു. തുടർന്നു വീഡിയോ ഓൺലൈനിൽ അപ്‌ലോഡ് ചെയ്തതോടെ കുട്ടിയുടെ വീട്ടുകാരും ഇത് കാണുകയായിരുന്നു. സംഭവത്തിൽ പ്രിൻസിപ്പൽ റീനയും സ്കൂൾ ബസിന്റെ ഡ്രൈവർ അജയ്‍യും കുറ്റക്കാരാണെന്നും മാതാവ് പറഞ്ഞു.
അതുപോലെ മറ്റൊന്നു സഹപാഠികളുടെ മുന്നിൽവച്ച് കുട്ടികളെ മർദിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ്. കുട്ടികൾ രണ്ടു സഹോദരിമാരോട് മോശമായി പെരുമാറിയെന്നും അവരെ ശിക്ഷിക്കുന്നതിനു മുൻപ് മാതാപിതാക്കളെ അറിയിച്ചിരുന്നുവെന്നും തന്റെ പ്രവൃത്തിയെ ന്യായീകരിച്ചുകൊണ്ട് റീന പറഞ്ഞു. എന്നാൽ റീനയ്ക്കെതിരെ ഒട്ടേറെ പരാതികളുണ്ടെന്ന് കുട്ടികളുടെ മാതാപിതാക്കൾ പറഞ്ഞു. ശിക്ഷാനടപടികളുടെ ഭാഗമായി കുട്ടികളെ കൊണ്ട് പ്രിൻസിപ്പൽ ശുചിമുറി വൃത്തിയാക്കിക്കാറുണ്ടായിരുന്നു എന്നും മാതാപിതാക്കൾ ആരോപിക്കുന്നു.
അതേസമയം മാതാപിതാക്കളുടെ പരാതിയിൽ പ്രിൻസിപ്പൽ റീനയ്ക്കും ഡ്രൈവർ അജയ്ക്കും എതിരെ പോലീസ് കേസെടുത്തു. ചോദ്യം ചെയ്യലിൽ ഓഗസ്റ്റ് 13നാണ് അജയ്‌യെ കൊണ്ട് വിദ്യാർഥിയെ തല്ലിച്ചതെന്നും എന്നാൽ കൂടുതൽ പരാതികൾ വന്നതോടെ അയാളെ ജോലിയിൽനിന്നു പിരിച്ചുവിട്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു. എന്നാൽ വീഡിയോ പുറത്തുവന്നതിനു പിന്നാലെ അജയ് വീട്ടിലേക്ക് ആളെ അയച്ച് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു എന്നാണ് കുട്ടികളുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു.