ജറുസലം: പലസ്തീനു രാഷ്ട്രപദവി നൽകിയ രാഷ്ട്രങ്ങളെ വെല്ലുവിളിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പലസ്തീനെ അംഗീകരിച്ച യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളോട് താൻ യുഎസിൽ നിന്നു തിരിച്ചെത്തിയ ശേഷം മറുപടി നൽകാമെന്നായിരുന്നു നെതന്യാഹുവിന്റെ മറുപടി. ഈ രാജ്യങ്ങൾ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. സ്വതന്ത്ര പലസ്തീൻ ഒരിക്കലും യാഥാർഥ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘‘നിങ്ങൾ ഈ നടപടിയിലൂടെ ഭീകരവാദത്തിന് ഏറ്റവും വലിയൊരു സമ്മാനം നൽകുകയാണ്. ജോർദാൻ നദിയുടെ പടിഞ്ഞാറു ഭാഗത്ത് പലസ്തീനെന്ന രാജ്യം ഉണ്ടാകില്ല. ഒരു ഭീകര രാഷ്ട്രം നിർബന്ധിച്ച് അടിച്ചേൽപ്പിക്കാനുള്ള പുതിയ ശ്രമത്തിന് യുഎസിൽ നിന്നു തിരിച്ചെത്തിയ ശേഷം മറുപടി നൽകും’’–നെതന്യാഹു പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം വെസ്റ്റ് ബാങ്ക് കുടിയേറ്റം തുടരാനാണ് ഇസ്രയേലിന്റെ തീരുമാനം.ഒട്ടേറെ യൂറോപ്യൻ രാജ്യങ്ങളും യുഎസിന്റെ മുഖ്യസഖ്യകക്ഷികളും പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ച് ഇന്നലെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ബ്രിട്ടൻ, കാനഡ,ഓസ്ട്രേലിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങളാണ് ഇന്നലെ പ്രഖ്യാപനം നടത്തിയത്. ഇന്ന് യുഎൻ പൊതുസഭ വാർഷിക സമ്മേളനത്തിൽ ഫ്രാൻസ്, ബൽജിയം, മാൾട്ട തുടങ്ങിയ രാജ്യങ്ങളുടെ പ്രഖ്യാപനങ്ങളുണ്ടാകും. ഫ്രാൻസിൽ ആഭ്യന്തര മന്ത്രാലയ ഉത്തരവു ലംഘിച്ച് ഇന്നു ടൗൺ ഹാളുകളിൽ പലസ്തീൻ പതാക ഉയർത്താൻ ഒട്ടേറെ മേയർമാർ തീരുമാനിക്കുകയും ചെയ്തു.
ഇതിനിടെ ഗാസ സിറ്റിയിൽ ശേഷിക്കുന്ന പാർപ്പിടസമുച്ചയങ്ങളും ബോംബ് വച്ചു തകർത്തുകൊണ്ടിരിക്കുന്ന ഇസ്രയേൽ സൈന്യം ഇന്നലെ നടത്തിയ ആക്രമണങ്ങളിൽ 46 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ അഭയാർഥിക്യാംപിലെ ബോംബാക്രമണത്തിലാണ് 19 സ്ത്രീകളടക്കം 40 പേർ കൊല്ലപ്പെട്ടതെന്നു ഷിഫ ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം ഗാസയിൽ ഇതുവരെ 65,283 പേർ കൊല്ലപ്പെട്ടു.