വടകര: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ചത് പ്രധാനപ്പെട്ട ചുവടെന്ന് ഷാഫി പറമ്പിൽ എം.പി. ഒരു കോടതിവിധിയോ, ഒരു എഫ്‌ഐആറോ വരുന്നതിന് മുമ്പ് തന്നെയാണ് രാഹുൽ രാജി സന്നദ്ധത പാർട്ടി നേതൃത്വത്തെ അറിയിക്കുകയും പാർട്ടിയുമായി ആലോചിച്ച് രാജി പ്രഖ്യാപിക്കുകയും ചെയ്‌തെന്ന് ഷാഫി പറമ്പിൽ. ഈ വിഷയവുമായി ബന്ധപ്പെട്ട് തനിക്ക് മുമ്പിൽ ഒരു പരാതിയും വന്നിട്ടില്ലെന്നും ഷാഫി വടകരയിൽ പറഞ്ഞു. അതേസമയം, മാധ്യമങ്ങളുടെ കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. താൻ ഒളിച്ചോടിയെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും ഷാഫി പറഞ്ഞു.
അതുപോലെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിന് ശേഷവും കോൺഗ്രസ് എന്ത് ചെയ്‌തെന്ന് ചോദിക്കുകയാണ്. കോൺഗ്രസിനെ കുറ്റപ്പെടുത്തുകയാണ്. എം.വി. ഗോവിന്ദന്റെ പ്രതികരണമെല്ലാം ജനങ്ങൾ വിലയിരുത്തുന്നുണ്ട്. കോൺഗ്രസിനെ ധാർമികത പഠിപ്പിക്കുകയാണ്. ധാർമികതയാണ് പ്രശ്‌നമെങ്കിൽ ആ രാജി പ്രധാനപ്പെട്ട ചുവടുതന്നെയാണെന്നും ഷാഫി.
കോൺഗ്രസിനെ നിർവീര്യമാക്കാം, കോൺഗ്രസ് പ്രവർത്തകരെ നിശബ്ദമാക്കാം, സർക്കാരിന്റെ ചെയ്തികളിൽനിന്ന് ജനങ്ങളുടെ മുമ്പിൽ തത്കാലം മറച്ചുപിടിക്കാം എന്ന് വിചാരിച്ചിട്ടാണ് സമരമുൾപ്പെടെയുള്ള പ്രതികരണങ്ങൾ. പക്ഷെ കോൺഗ്രസ് പ്രവർത്തകർ നിർവീര്യമാകില്ലെന്നും ഷാഫി പറഞ്ഞു. ഒരു എംഎൽഎക്കെതിരേ പോലീസ് കേസെടുത്തിട്ടും ചാർജ്ഷീറ്റ് സമർപ്പിച്ചിട്ടും ആ എംഎൽഎ കുറ്റക്കാരനെന്ന് വിധിക്കുന്നതുവരെ ആ സ്ഥാനത്ത് തുടരട്ടെയെന്ന് തീരുമാനിച്ചവർ എങ്ങനെയാണ് കോൺഗ്രസ് എംഎൽഎയുടെ രാജി ആവശ്യപ്പെടുന്നതെന്ന് ഷാഫി ചോദിച്ചു.
രാഹുലിനെതിരെ ഒരു കോടതിവിധിയോ, എഫ്‌ഐആറോ വരുന്നതിന് മുമ്പ് ഇങ്ങനെയൊരു ആരോപണം ഉയർന്നപ്പോൾതന്നെ രാജിസന്നദ്ധത പാർട്ടി നേതൃത്വത്തെ അറിയിക്കുകയും പാർട്ടിയുമായി ആലോചിച്ച് രാജി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ രാജി സിപിഎം നേതാക്കളാണെങ്കിൽ ധാർമികതയുടെ ക്ലാസെടുക്കൽ വരുമായിരുന്നു. കണ്ടോ എഫ്‌ഐആർ ഇല്ലാത്ത രാജി, കണ്ടോ പരാതിയില്ലാത്ത രാജി, കണ്ടോ കേസെടുക്കാത്ത രാജി എന്നിങ്ങനെയെന്നും ഷാഫി പറഞ്ഞു.