കൊച്ചി: രാപ്പുഴ കോട്ടുവള്ളിയിൽ വീട്ടമ്മയായ ആശ ബെന്നിയുടെ മരണത്തിൽ ആത്മഹത്യയിലേക്ക് നയിച്ച പ്രദീപ് കുമാറിലേക്ക് തിരിഞ്ഞു നോക്കിയാൽ മറ്റൊരു കൈക്കൂലിക്കേസ് പ്രതിയെ കാണാൻ സാധിക്കും. ഏറെ കോളിളക്കം സൃഷ്ടിച്ച വരാപ്പുഴ സ്വദേശിയായ ശ്രീജിത്തിന്റെ കസ്റ്റഡി മരണം. അന്ന് ശ്രീജിത്തിന്റെ ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലാവുകയും സസ്പെൻഡ് ചെയ്യപ്പെടുകയും ചെയ്ത പോലീസുകാരനായിരുന്നു അന്നത്തെ പറവൂർ സിഐയുടെ ഡ്രൈവറായിരുന്ന പ്രദീപ് കുമാർ.
അതേ പോലീസുകാരൻ തന്നെയാണു വരാപ്പുഴ കോട്ടുവള്ളിയിൽ വീട്ടമ്മയായ ആശ ബെന്നിയുടെ മരണത്തിൽ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തപ്പെട്ട പ്രദീപിനും ഭാര്യ ബിന്ദുവും. വട്ടിപ്പലിശയ്ക്ക് ഇവരിൽ നിന്നെടുത്ത പണം തിരിച്ചടച്ചിട്ടും നിരന്തരം ഭീഷണിപ്പെടുത്തി എന്നാണ് ആശയുടെ ആത്മഹത്യക്കുറിപ്പിൽ പറയുന്നത്. അതിനിടെ, ആശ ബെന്നിയുടെ മരണം അന്വേഷിക്കാൻ മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
ശ്രീജിത്തിന്റെ കസ്റ്റഡി മരണവും കൈക്കൂലി കേസും ഇങ്ങനെ-
2018 ഏപിൽ ഒൻപതിനായിരുന്നു വരാപ്പുഴ ദേവസ്വംപാടം സ്വദേശി ശ്രീജിത്തിനെ ഒരു വീടാക്രമണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. അന്നത്തെ റൂറൽ എസ്പി രൂപീകരിച്ച ‘റൂറൽ ടൈഗർ ഫോഴ്സ്’ എന്ന സ്ക്വാഡ് ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു കേസ്. അറസ്റ്റിലായ ശ്രീജിത്തിന്റെ ആരോഗ്യനില മോശമായതോടെ, പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഇടനിലക്കാർ വഴി വീട്ടുകാർ തിരക്കിയപ്പോഴാണ് അന്നത്തെ സിഐയുടെ ഡ്രൈവറായ പ്രദീപ് കൈക്കൂലി ആവശ്യപ്പെട്ടത്. 25,000 രൂപയാണ് പ്രദീപ് ചോദിച്ചത്. എന്നാൽ 15,000 രൂപ നൽകിയെന്നാണ് ശ്രീജിത്തിന്റെ ബന്ധുക്കൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.
ഇതിനിടെ ശ്രീജിത്ത് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതോടെ അഭിഭാഷകർ വഴി പ്രദീപ് ബന്ധുക്കൾക്ക് പണം തിരിച്ചു നൽകി. എന്നാൽ സംഭവം പുറത്തു വരികയും അന്വേഷണത്തിനൊടുവിൽ പ്രദീപിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ആശ ആത്മഹത്യ ചെയ്ത സംഭവത്തിലും പോലീസിൽ നിന്നു പ്രദീപിനെ സഹായിക്കുന്ന നിലപാടാണ് ഉണ്ടായത് എന്ന് ബന്ധുക്കൾ പറയുന്നു. പോലീസിൽ പരാതി നൽകിയ ശേഷവും പ്രദീപും ഭാര്യയും വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആശയുടെ ഭർത്താവ് ബെന്നി പറയുന്നു.
നേരത്തേ നൽകിയ പരാതിയിൽ പോലീസ് കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നു എന്ന് ബന്ധുവായ അനീഷ് പറയുന്നു. ഒത്തുതീർപ്പു ചർച്ചയ്ക്കായി എസ്പി ഓഫിസിൽ ഇരുകൂട്ടരേയും വിളിച്ചു വരുത്തിയപ്പോഴും പ്രദീപ് ഭീഷണിപ്പെടുത്തിയെന്ന് ആശ ആത്മഹത്യക്കുറിപ്പിൽ പറയുന്നുണ്ട്. കൂടാതെ ആശയുടെ വീട്ടിലേക്ക് പോകരുതെന്ന് പോലീസ് സ്റ്റേഷനിൽ നിന്ന് വിലക്കിയിട്ടും ഇരുവരും ആശയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി.
അതേസമയം ആശയുടെ ആത്മഹത്യക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ പ്രദീപിനും ഭാര്യ ബിന്ദുവിനുമെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പത്തംഗ അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ അന്വേഷണ സംഘത്തിൽ വരാപ്പുഴ, പറവൂർ, മുനമ്പം എസ്എച്ച്ഒമാരെ ഉൾപ്പെടുത്തിയിട്ടുണ്ട്.