പൊയ്നാച്ചി: കളഞ്ഞുപോയ കെട്ടുതാലി തിരിച്ചു കിട്ടിയതിനേക്കാൾ സങ്കടമായി ആ കത്ത് വായിച്ചപ്പോൾ… ആ വ്യക്തി കള്ളനാണോയെന്ന് അറിയില്ല, എങ്കിലും നല്ല മനസിന് ഉടമയെന്ന് ഉറപ്പ്. പൊയ്നാച്ചി പറമ്പ ലക്ഷ്മി നിവാസിൽ എം. ഗീതയുടെ വീടിന്റെ വരാന്തയിൽ പ്രത്യക്ഷപ്പെട്ട മാലയ്‌ക്കൊപ്പം ഉണ്ടായിരുന്ന കത്ത് ഇങ്ങനെ –
‘ഈ മാല എന്റെ കൈകളിൽ കിട്ടിയിട്ട് ഇന്നേക്ക് 9 ദിവസമായി. ആദ്യം സന്തോഷിച്ചു. പിന്നീട് കയ്യിലെടുക്കുന്തോറും എന്തോ ഒരു നെഗറ്റീവ് ഫീൽ, ഒരു വിറയൽ. കുറേ ആലോചിച്ചു, എന്തു ചെയ്യണം. ഇത് കെട്ടുതാലിയാണെന്നുള്ള സന്ദേശം വാട്സാപിൽ കണ്ടു. പിന്നെ തീരുമാനിച്ചു, ആരാന്റെ മുതൽ വേണ്ടെന്ന്. എന്നെ പരിചയപ്പെടുത്താൻ താൽപര്യമില്ല. ഇത്രയും ദിവസം കയ്യിൽ വച്ചതിനും വേദനിപ്പിച്ചതിനും മാപ്പ്.. ’
അതേസമയം ഈ മാസം 4ന് വൈകിട്ട് പൊയ്‌നാച്ചിയിൽനിന്ന് പറമ്പയിലേക്ക് ഭർത്താവ്, റിട്ട. റവന്യു ഉദ്യോഗസ്ഥൻ വി ദാമോദരനൊപ്പം ബസിൽപോയി തിരികെ വീട്ടിലെത്തിയപ്പോഴാണ് 36 ഗ്രാം തൂക്കമുള്ള താലി മാല നഷ്ടപ്പെട്ടതായി അറിയുന്നത്. തുടർന്നു മേൽപറമ്പ് പോലീസിൽ പരാതിനൽകി. പോലീസിന്റെ പൊതുജനക്കൂട്ടായ്മാ വാട്സാപ് ഗ്രൂപ്പിൽ സന്ദേശം ഷെയർചെയ്തു. തുടർന്നു കഴിഞ്ഞ ദിവസം രാവിലെ 10.30ന് ഗീതയും ദാമോദരനും പൊയ്‌നാച്ചിയിലേക്കു പോകാൻ ഇറങ്ങുമ്പോഴാണ് വരാന്തയിലെ ഇരിപ്പിടത്തിൽ കുറിപ്പും സ്വർണവും കണ്ടത്. കത്തിനു താഴെ സമീപത്തെ സ്ഥല നാമമായ ‘കുണ്ടംകുഴി’ എന്ന് എഴുതിയിട്ടുണ്ട്.