പരിയാരം: കുടുംബ വഴക്കിനെ തുടർന്നു യുവതി രണ്ടു മക്കളെയുമെടുത്തു കിണറ്റിൽ ചാടിയതിനെത്തുടർന്ന് 6 വയസുകാരൻ മരിച്ച സംഭവത്തിൽ യുവതിയേയും ഭർതൃവീട്ടിലെ പീഡനമെന്ന പരാതിയിൽ ഭർതൃമാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ചെറുതാഴം ശ്രീസ്ഥയിലെ അടുത്തലക്കാരൻ ധനേഷിന്റെ ഭാര്യ പി.പി. ധനജയെയും ധനേഷിന്റെ അമ്മ ചെറുതാഴം ശ്രീസ്ഥയിലെ ശ്യാമളയെയുമാണ് (71) പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.
കിണറ്റിൽ ചാടിയതിനെ തുടർന്നു ആത്യാസന്ന നിലയിലായിരുന്ന ആറു വയസുള്ള മകൻ ധ്യാൻകൃഷ്ണന്റെ മരണത്തിലാണ് അമ്മ ധനജക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്. ഭർത്താവിന്റെ അമ്മ ശ്യാമള ജീവിക്കാൻ അനുവദിക്കാത്തതിനാലാണ് 2 കുട്ടികളുമായി കിണറ്റിൽ ചാടിയതെന്ന ധനജയുടെ മൊഴിയിലാണ് ശ്യാമളയ്ക്കെതിരെ പോലീസ് കേസെടുത്തത്.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ധ്യാൻ കൃഷ്ണ രണ്ടു ദിവസം മുൻപാണ് മരിച്ചത്. മറ്റൊരു കുട്ടിയായ ദിയയുടെ ആരോഗ്യനില തൃപ്തികരമാണ്. അറസ്റ്റിലായ ധനജയെ റിമാൻഡ് ചെയ്ത് കണ്ണൂർ വനിതാ ജയിലിലേക്കു മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.