രാജ്യ തലസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുന്നൊരുക്കങ്ങൾക്കിടെ ഗുരുതര സുരക്ഷാ വീഴ്ച. ചെങ്കോട്ടയിൽ നടന്ന മോക് ഡ്രിൽ പരാജയപ്പെട്ടു. ഡമ്മി ബോംബ് കണ്ടെത്താൻ കഴിയാതെ വന്നതോടെ ചെങ്കോട്ടയുടെ സുരക്ഷാ ചുമതലയിലുള്ള ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തു.
സുരക്ഷാ വീഴ്ച ആരോപിച്ചാണ് നടപടി. ഡൽഹി പൊലീസിൻ്റെ സ്പെഷൽ സെല്ലാണ് ശനിയാഴ്ച മോക് ഡ്രിൽ സംഘടിപ്പിച്ചത്. സ്വാതന്ത്ര്യ ദിനാഘോഷ പരപാടികളുടെ ഭാഗമായി നടന്ന പതിവ് മോക് ഡ്രില്ലായിരുന്നു ഇത്. ചെങ്കോട്ടയിലുണ്ടായിരുന്ന പൊലീസുകാർ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് നടപടി.
നേരത്തെ ചെങ്കോട്ടയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 5 ബംഗ്ലാദേശി പൗരൻമാരെ അറസ്റ്റ് ചെയ്തെന്ന് ഡൽഹി പൊലീസ് അറിയിച്ചിരുന്നു. 20നും 25നും ഇടയിൽ പ്രായമുള്ള അനധികൃത കുടിയേറ്റക്കാരാണ് ഇവരെന്ന് പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇവരിൽ നിന്ന് ബംഗ്ലാദേശ് പൗരത്വം തെളിയിക്കുന്ന രേഖകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പിടിയിലായവരെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു. ഇവർ നഗരത്തിൽ കുറച്ചുകാലമായി വിവിധ ജോലികൾ ചെയ്ത് ജീവിക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ന്യൂഡൽഹി: