ബെംഗളൂരു: ഭാവിയിൽ ഭർത്താവിനൊപ്പം ജീവിക്കേണ്ടത് എങ്ങനെയാണെന്ന് പഠിപ്പിക്കുകയെന്ന പേരിൽ അമ്മ പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി 9ാം ക്ലാസുകാരി. സ്വന്തം അമ്മ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് ബെംഗളൂരുവിലെ സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ പരാതി. 45കാരിയായ അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് 9ാം ക്ലാസുകാരി താമസിക്കുന്നത്. അമ്മയുമായി കലഹം പതിവായതിന് പിന്നാലെ പിതാവ് തനിച്ചാണ് താമസമെന്നാണ് വിദ്യാർത്ഥിനി വിശദമാക്കിയിട്ടുള്ളത്.
ഒരു വർഷത്തോളമായി അമ്മ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായാണ് പെൺകുട്ടിയുടെ ആരോപണം. മകളുടെ ആരോപണം അമ്മ തള്ളി. എന്നാൽ ചോദ്യം ചെയ്യലിനായി 45കാരിയെ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. മകളെ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടില്ലെന്നും എന്നാൽ കുട്ടിയെ അടിച്ചതായും വഴക്ക് പറഞ്ഞതായും അമ്മ പൊലീസിനോട് വിശദമാക്കിയിട്ടുണ്ട്. സ്കൂളിലെ കൗൺസിലറോടാണ് ഒമ്പതാം ക്ലാസുകാരി ഞെട്ടിക്കുന്ന ആരോപണം ഉയർത്തിയത്.
കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വഭാവികതകൾ ശ്രദ്ധിച്ച ശേഷം ഏറെ ശ്രമിച്ച ശേഷമാണ് വിദ്യാർത്ഥിനി സംസാരിച്ച് തുടങ്ങിയതെന്നാണ് ഇവർ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. ശനിയാഴ്ച സ്കൂൾ കൗൺസിലറാണ് പൊലീസിൽ പരാതി നൽകിയത്. പിന്നാലെ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസ് എടുക്കുകയായിരുന്നു. പിന്നാലെ മഫ്തിയിലെത്തിയ പൊലീസുകാർ 45കാരിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഒമ്പതാം ക്ലാസുകാരിയുടെ സഹോദരിയുടെ മൊഴിയും എടുക്കുമെന്ന് പൊലീസ് വിശദമാക്കി.