പിതാവിന്റെ മരണത്തിനിടയാക്കിയ കാർ ആക്‌സിഡന്റിനെക്കുറിച്ചും അന്നത്തെ അനുഭവവും തുറന്ന് പുറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. പിതാവിന്റെ മരണത്തിന് മുമ്പ് വരെ, മറ്റുള്ളവരുടെ മാതാപിതാക്കളുടെ മരണം തനിക്ക് കേവലം കേൾക്കുന്ന അല്ലെങ്കിൽ ടിവിയിൽ കാണുന്ന വാർത്തകൾ മാത്രമായിരുന്നുവെന്ന് ഷൈൻ പറയുന്നു. പിതാവിന്റെ മരണത്തോടെ ഏറ്റവും വലിയ നഷ്ടമുണ്ടായത് അമ്മയ്ക്കാണെന്നും ഷൈൻ കൂട്ടിച്ചേർത്തു. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് ഷൈൻ തന്റെ മനസുതുറന്നത്.
ജൂൺ ആറിനു തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയിലെ പാലക്കോടിന് സമീപം ഹൊസൂർ ദേശീയപാതയിലുണ്ടായ അപകടത്തിലാണ് ഷൈനിന്റെ പിതാവ് സി.പി. ചാക്കോ മരിച്ചത്. അപകടത്തിൽ ഷൈനിന്റെ ഇടതു കൈക്ക് പരുക്കേറ്റിരുന്നു. അമ്മ മേരി കാർമലിനും സഹോദരൻ ജോ ജോണിനും പരുക്കുപറ്റി. ഡ്രൈവർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ഷൈനിന്റെ ട്രീറ്റ്മെന്റിനായി പോകവേയായിരുന്നു അപകടം.
സംഭവത്തെക്കുറിച്ച് ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ:
സിഗരറ്റ് വലിക്ക് പകരമായി തുടങ്ങിയ ശീലമായിരുന്നു ബിസ്‌ക്കറ്റോ അങ്ങനെ എന്തെങ്കിലും കഴിക്കുക എന്നത്. ഞാൻ ബാക്കിലെ സീറ്റിലാണ് കിടക്കുന്നത്. ഉറക്കത്തിൽ എണീറ്റ് ഡാഡിയോട് ബിസ്‌കറ്റ് ചോദിക്കും. ഡാഡി രണ്ടുമൂന്ന് തവണ ബിസ്‌ക്കറ്റ് തന്നു. പിന്നെ ഞാൻ കണ്ണ് തുറന്നുനോക്കുമ്പോൾ വണ്ടി ഇടിച്ചുകിടക്കുകയാണ്.
അതിന് ശേഷം ഡാഡി ഞങ്ങൾ ആരുമായും കമ്യൂണിക്കേറ്റ് ചെയ്തിട്ടില്ല. എന്തിനാ നമ്മൾ ഈ റോഡിൽ കിടക്കണേ, എങ്ങോട്ടാണ് നമ്മൾ പോയിക്കൊണ്ടിരിക്കുന്നേ എന്ന് മമ്മി ചോദിക്കുന്നുണ്ട്. എനിക്ക് അതുവരെ ആക്‌സിഡന്റ് വെറും കാഴ്ചയായിരുന്നു. മറ്റുള്ളവരുടെ അച്ഛൻ, അല്ലെങ്കിൽ അമ്മ മരിക്കുക എന്ന് പറയുന്നത് എനിക്ക് വെറും വാർത്തയായിരുന്നു. ടിവിയിൽ കാണുന്ന ന്യൂസ് മാത്രമായിരുന്നു. അതിലൂടെ കടന്നുപോകുമ്പോൾ, ഞാൻ റോഡിൽനിന്ന് കരഞ്ഞുപോയി. ആരെങ്കിലും വന്ന് സഹായിക്കണേ, ആരെങ്കിലും ഒന്ന് ആശുപത്രിയിൽ എത്തിക്കെണേ എന്ന്.
ലഹരിമുക്തിക്കുവേണ്ടിയുള്ള മരുന്ന് കഴിക്കുന്നത് കാരണം, നേരത്തെ കിടന്ന് ഉറങ്ങുന്ന ശീലം തുടങ്ങിയിരുന്നു. എന്നെ ഉറക്കാൻ കൃത്യമായി മരുന്ന് തരും, ഞാൻ ഉറങ്ങാൻ ഡാഡി വേറെ ആളെക്കൊണ്ട് വണ്ടി ഓടിപ്പിക്കും. എന്നോട് വണ്ടി ഓടിക്കാനേ പറയാറില്ല.
ഡാഡിയുടേയും മമ്മിയുടേയും മുന്നിൽ ഞങ്ങളായിരുന്നു പോയിരുന്നതെങ്കിൽ അത് അവർക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. മക്കൾ കണ്മുന്നിൽ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ വേദന എനിക്ക് സങ്കൽപ്പിക്കാൻ പറ്റില്ല. എന്റെ ഡാഡിയുടേയോ മമ്മിയുടേയോ മുന്നിൽവെച്ച് ഞാനോ അനിയനോ ആയിരുന്നു പോയിരുന്നതെങ്കിൽ അവർ അത് എങ്ങനെ അതിജീവിക്കും.
ആക്‌സിഡന്റ് ആയ അന്നുമുതലേ മമ്മി, ഡാഡി എവിടേ ഡാഡി എവിടേ എന്ന് ചോദിച്ചിരുന്നു. തൊട്ടടുത്ത സീറ്റിലിരുന്ന് യാത്ര ചെയ്തിരുന്നതല്ലേ ഡാഡി. ഡാഡി നമ്മുടെ കൂടെ തന്നെയുണ്ട്, എങ്ങോട്ടും പോയിട്ടില്ല എന്ന് ഞാൻ ഇടയ്ക്ക് പറയും. എനിക്ക് അങ്ങനെയേ പറയാൻ പറ്റുള്ളൂ. എന്നിട്ട് ഞാൻ കരയും. അപ്പോൾ ഞാൻ കരുതും അമ്മയ്ക്ക് മനസിലാവുമെന്ന്. കുറച്ചുകഴിഞ്ഞ് മമ്മി വീണ്ടും ചോദിക്കും ഡാഡി എവിടേ എന്ന്. സ്‌ട്രെക്ച്ചറിൽ കിടക്കുന്ന അവസ്ഥയായതിനാൽ അവസാനമായിപോലും ഡാഡിയെ നേരാംവണ്ണം കാണാൻ മമ്മിക്ക് കഴിഞ്ഞിട്ടില്ല. മമ്മിക്കാണ് കംപാനിയൻഷിപ്പ് ഏറ്റവും കൂടുതൽ നഷ്ടപ്പെട്ടത്.