തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ മതിയായ സ്റ്റോക്കില്ലയെന്ന് റിപ്പോർട്ട്. മിക്കയിടങ്ങളിലും ‘നോ സ്റ്റോക്ക്’ ബോർഡുകൾ കാണാനുമാകും. കമ്പനിയിൽ നിന്ന് പെട്രോൾ കിട്ടുന്നില്ലെന്നാണ് ജീവനക്കാരുടെ പ്രതികരണം. പൊതുമേഖല എണ്ണക്കമ്പനികൾ നിയന്ത്രണം ഏർപ്പെടുത്തിയതാണ് കാരണമെന്നാണ് പമ്പുടമകൾ പറയുന്നത്. ഓരോ പമ്പിലെയും ശരാശരി ഉപഭോഗം കണക്കാക്കി അത്യാവശ്യത്തിനുള്ള സ്റ്റോക്ക് മാത്രമാണ് നിലവിൽ നൽകുന്നത്.
രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടുന്നതിന് മുന്നോടിയായി എണ്ണക്കമ്പനികൾ ആവശ്യത്തിന് സ്റ്റോക്ക് നൽകാത്തതാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ക്രൂഡ് ഓയിൽ വില വർധിച്ചതിന് പിന്നാലെ രാജ്യത്തെ എണ്ണ വിപണന കമ്പനികളുടെ പ്രവർത്തന നഷ്ടം കൂടിയിരുന്നു. ഇതു പരിഹരിക്കാൻ പെട്രോൾ, ഡീസൽ വില വർധിപ്പിക്കണമെന്ന് കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു അടുത്ത ദിവസങ്ങളിൽ സർക്കാർ പരിഗണിച്ചേക്കുമെന്നാണ് വിവരം. ഇതോടെ കമ്പനികൾ കൂടിയ വിലയ്ക്ക് വിൽക്കാനായി പെട്രോൾ സ്റ്റോക്ക് പൂഴ്ത്തിവെക്കുകയാണെന്നും ചില പമ്പുടമകൾ ആരോപിക്കുന്നു.
ഹോർമുസിലെ പ്രതിസന്ധി രൂക്ഷമായതോടെ മുഴുവൻ പണവും അടയ്ക്കുന്ന പമ്പുടമകൾക്ക് മാത്രമാണ് പല കമ്പനികളും ഇന്ധനം നൽകുന്നതെന്ന് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ പെട്രോളിയം ട്രേഡേഴ്സ് ദേശീയ വൈസ് പ്രസിഡന്റ് ആർ.ശബരീനാഥ് ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. േനരത്തെ ഡീലർമാർ വാങ്ങുന്ന ഇന്ധനത്തിന്റെ തുക 5 ദിവസത്തിനുള്ളിൽ ക്രെഡിറ്റ് വ്യവസ്ഥയിൽ അടയ്ക്കാനുള്ള സൗകര്യമുണ്ടായിരുന്നു. ചെറിയ പലിശ ഈടാക്കുമെങ്കിലും ഡീലർമാർക്ക് സാമ്പത്തികമായി ഇത് ഡീലർമാർക്ക് നേട്ടമായിരുന്നു.
പെട്രോൾ പമ്പുകളിലെ വിൽപനയ്ക്ക് അനുസരിച്ച് 40 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ക്രെഡിറ്റും നൽകാറുണ്ട്. എന്നാൽ മാർച്ച് പകുതിയോടെ മുഴുവൻ തുകയും അഡ്വാൻസായി അടയ്ക്കുന്നവർക്ക് മാത്രം ലോഡ് നൽകിയാൽ മതിയെന്ന് കമ്പനികൾ നിലപാടെടുത്തു. ക്രെഡിറ്റായി നൽകിയ പെട്രോളിന്റെ തുകയും പുതിയ ലോഡ് എടുക്കാനുള്ളതും അടയ്ക്കേണ്ട സ്ഥിതിയുണ്ടായി.ഇതോടെ പല പമ്പുടമകൾക്കും സ്റ്റോക്ക് എടുക്കാൻ കഴിയാത്ത രീതിയിലുള്ള സാമ്പത്തിക ബാധ്യത വന്നതായും അദ്ദേഹം പറഞ്ഞു.
സാധാരണ 12,000 ലീറ്റർ വരുന്ന ഒരു ലോഡിന് 11 -13 ലക്ഷം രൂപയാണ് ഡീലർമാർ അടയ്ക്കേണ്ടത്. പല പമ്പുകളും ഒരു ദിവസം തന്നെ രണ്ടും മൂന്നും ലോഡുകൾ ഒരുമിച്ചെടുക്കുകയും ചെയ്യാറുണ്ട്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഇതു വിറ്റ് പണം തിരിച്ചടയ്ക്കുന്നത് സാധ്യമല്ലെന്ന് പമ്പുടമകൾ പറയുന്നു. ഇതോടെ എണ്ണയെടുക്കുന്നത് പല പമ്പുടമകളും കുറച്ചിട്ടുണ്ട്. ഇതും പെട്രോൾ ക്ഷാമം നേരിടുന്നതിനു പിന്നിലെ കാരണമാണ്.
എന്നാൽ നിലവിൽ പണമുണ്ടെങ്കിൽ പോലും കൂടുതൽ സ്റ്റോക്കെടുക്കാൻ കമ്പനികൾ അനുവദിക്കുന്നില്ലെന്നാണ് പമ്പുടമകൾ പറയുന്നത്. പരമാവധി രണ്ടു ദിവസത്തേക്കുള്ള സ്റ്റോക്കാണ് നിലവിൽ ഓരോ പെട്രോൾ പമ്പിനും അനുവദിക്കുന്നത്. ഓരോ പമ്പിലെയും ശരാശരി വിൽപന, മിച്ചമുള്ള സ്റ്റോക്ക് എന്നിവ ഓട്ടോമേഷൻ സംവിധാനം വഴി മനസിലാക്കിയാണിത്. വേനലായതിനാൽ കേരളത്തിലെ ഇന്ധന ഉപഭോഗം 10 ശതമാനത്തോളം ഉയർന്നിട്ടുണ്ട്.
















































