ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി നല്കി ഇക്കുറി യുഡിഎഫ് വൻ വിജയം നേടിയിരിക്കുകയാണ്. അതേസമയം ഈ തകർച്ചയിലും സിപിഐക്ക് മൂന്ന് മന്ത്രിമാരടക്കം 8 സീറ്റുകൾ നിലനിർത്താൻ കഴിഞ്ഞത് ശ്രദ്ധേയമായി. സ്ഥാനാർത്ഥികളുടെ ജനകീയതയും ക്ലീൻ ഇമേജും വലത് തരംഗത്തിനിടയിലും പാർട്ടിയെ താങ്ങിയ പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു.
സംസ്ഥാനമൊട്ടാകെ ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ട തിരഞ്ഞെടുപ്പായിരുന്നു ഇത്. 2001ന് ശേഷം 102 സീറ്റിന്റെ ഗ്ലാമർ വിജയമാണ് ഇത്തവണ യുഡിഎഫ് നേടിയത്. 2021ൽ ലഭിച്ച 41 സീറ്റിൽ നിന്ന് അഞ്ചു വർഷത്തിനുള്ളിൽ 90 സീറ്റിൽ അധികം നേടി ഭരണത്തിലേക്ക് തിരിച്ചുവരാൻ യുഡിഎഫിന് സാധിച്ചു. മറുവശത്ത്, 2021ൽ 99 സീറ്റുകൾ നേടിയ എൽഡിഎഫ് ഇത്തവണ 35 സീറ്റിലേക്ക് ചുരുങ്ങി, ചരിത്രത്തിലെ വലിയ തിരിച്ചടികളിലൊന്നാണ് നേരിട്ടത്.
ഇത്തവണ സിപിഐ 25 സീറ്റുകളിൽ മത്സരിച്ചു. 2021ൽ 17 സീറ്റുകൾ നേടിയ പാർട്ടിക്ക് ഇത്തവണ 8 സീറ്റുകളിലേക്ക് ചുരുങ്ങേണ്ടി വന്നെങ്കിലും, മുന്നണിയിലെ സിപിഎമ്മിനെ അപേക്ഷിച്ച് നഷ്ടം അത്ര കനത്തതല്ലെന്നാണ് വിലയിരുത്തൽ. ഭരണവിരുദ്ധ വികാരം ശക്തമായി പ്രകടമായ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ആധിപത്യ വിജയം ഉയർന്നുവന്നപ്പോഴും, മൂന്ന് മന്ത്രിമാരടക്കം സിറ്റിംഗ് സീറ്റുകൾ നിലനിർത്താൻ കഴിഞ്ഞത് സിപിഐക്ക് ആശ്വാസകരമായി. കൂടുതൽ സീറ്റുകളിൽ മത്സരിച്ച സിപിഎമ്മിന് പാതിയിലധികം നഷ്ടമുണ്ടായപ്പോൾ, കുറവ് സീറ്റുകളിൽ മത്സരിച്ച സിപിഐയുടെ സ്ട്രൈക്ക് റേറ്റ് താരതമ്യേന നിലനിന്നത് പാർട്ടി പിടിച്ചുനിന്നുവെന്ന സൂചനയായി കാണുന്നു. കൃത്യമായ കണക്കുകൾ പുറത്തുവരുന്നതോടെ ഇതിൽ കൂടുതൽ വ്യക്തത ഉണ്ടാകും.
തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടിട്ടും ചില മണ്ഡലങ്ങളിൽ ജനപ്രിയ സ്ഥാനാർത്ഥികളിലൂടെ പാർട്ടി സ്വാധീനം നിലനിർത്തി. സംസ്ഥാന കൃഷിമന്ത്രിയായിരുന്ന പി. പ്രസാദ് (ചേർത്തല), ജി.ആർ. അനിൽ (നെടുമങ്ങാട്), കെ. രാജൻ (ഒല്ലൂർ) എന്നിവർ നേടിയ വിജയം പാർട്ടിക്ക് ശക്തി പകരുന്നതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. പുനലൂർ, നാട്ടിക, കൈപ്പമംഗലം, പട്ടാമ്പി, കാഞ്ഞങ്ങാട് എന്നീ മണ്ഡലങ്ങളിലെ ഭൂരിപക്ഷവും ശ്രദ്ധേയമായി.
വിജയിച്ച മണ്ഡലങ്ങളിൽ പലതിലും പാർട്ടി ചിഹ്നത്തേക്കാൾ സ്ഥാനാർത്ഥികളുടെ വ്യക്തിപരമായ സ്വാധീനമാണ് നിർണായകമായത്. പി. പ്രസാദ്, ജി.ആർ. അനിൽ, കെ. രാജൻ എന്നിവരുടെ മണ്ഡലങ്ങളിലെ ഇടപെടലുകളും ജനങ്ങളുമായുള്ള അടുപ്പവും വിജയത്തിന് വഴിയൊരുക്കി. ചില മണ്ഡലങ്ങളിൽ പരമ്പരാഗത വോട്ടുബാങ്കുകൾക്കപ്പുറം വിവിധ സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ പാർട്ടിയുടെ മിതവാദ നിലപാടുകൾ സഹായിച്ചു. പട്ടാമ്പിയിൽ മുഹമ്മദ് മുഹ്സിൻ പോലുള്ള യുവ നേതാക്കളുടെ പ്രവർത്തനം യുവാക്കളിൽ പാർട്ടിയുടെ സ്വീകാര്യത ഉയർത്തി. വ്യക്തിപരമായ മികവും വികസന പ്രവർത്തനങ്ങളും കാരണം ഭരണവിരുദ്ധ വികാരം ഈ മണ്ഡലങ്ങളിൽ വലിയ തോതിൽ ബാധിച്ചില്ലയെന്നത് പാർട്ടിയുടെ സ്വീകാര്യതയുടെ തെളിവായി മാറുന്നു.
പതിനാറാം നിയമസഭാ പോരാട്ടത്തിലെ പെൺ വിജയഗാഥ; 11 വനിതാ പ്രതിനിധികൾ; ഒൻപതും യുഡിഎഫിൽ നിന്ന്
















































