ഹൈദരാബാദ്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും ആഗോള വിപണിയിലെ അനിശ്ചിതത്വവും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന സാഹചര്യത്തിൽ, ജനങ്ങളോട് മിതവ്യയവും ഉത്തരവാദിത്തപരമായ സാമ്പത്തിക സമീപനവും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിൽ നടന്ന പൊതുചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹം രാജ്യത്തെ നിലവിലെ സാമ്പത്തിക വെല്ലുവിളികളെ കുറിച്ച് വിശദമായി പ്രതികരിച്ചത്.
രാജ്യസ്നേഹം അതിർത്തിയിൽ പോരാടുന്ന സൈനികരിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, ദൈനംദിന ജീവിതത്തിൽ ഉത്തരവാദിത്തത്തോടെ പെരുമാറുന്നതും ദേശസ്നേഹത്തിന്റെ ഭാഗമാണെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അനാവശ്യ വിദേശയാത്രകളും വിദേശരാജ്യങ്ങളിലെ ആഡംബര വിവാഹങ്ങളും ഒഴിവാക്കണമെന്ന് ജനങ്ങളോട് അഭ്യർഥിച്ചു.
ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ഉപയോഗിക്കണമെന്നും മെട്രോ ട്രെയിനുകൾ, ബസുകൾ തുടങ്ങിയ സൗകര്യങ്ങൾക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. സ്വകാര്യ വാഹനങ്ങൾ കുറച്ച് കാർപൂളിങ് പ്രോത്സാഹിപ്പിക്കണമെന്നും ചരക്കുനീക്കത്തിൽ റോഡുമാർഗത്തിനുപകരം റെയിൽവേ ഉപയോഗം വർധിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വ്യാപകമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. സാധ്യമായിടത്തോളം ‘വർക്ക് ഫ്രം ഹോം’ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നത് ഇന്ധന ഉപഭോഗം കുറയ്ക്കാൻ സഹായിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ. അടുത്ത ഒരു വർഷത്തേക്ക് അത്യാവശ്യമില്ലാതെ പുതിയ സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കണമെന്നും മോദി ജനങ്ങളോട് അഭ്യർഥിച്ചു.
ഭക്ഷ്യഎണ്ണയുടെ അമിത ഉപയോഗം രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കും ജനങ്ങളുടെ ആരോഗ്യത്തിനും ഒരുപോലെ ദോഷകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തദ്ദേശീയമായി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വാങ്ങാൻ ജനങ്ങൾ കൂടുതൽ താത്പര്യം കാണിക്കണമെന്നും ആഭ്യന്തര വിനോദസഞ്ചാര മേഖലക്ക് പിന്തുണ നൽകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലും വലിയ മാറ്റങ്ങൾ ആവശ്യമാണ് എന്ന നിലപാടാണ് മോദി മുന്നോട്ടുവെച്ചത്. രാസവളങ്ങളുടെ ഉപയോഗം പകുതിയായി കുറയ്ക്കണമെന്നും ഡീസൽ പമ്പുകൾക്ക് പകരം സൗരോർജ അധിഷ്ഠിത സംവിധാനങ്ങളിലേക്ക് കർഷകർ മാറണമെന്നും അദ്ദേഹം നിർദേശിച്ചു.
ആഗോള വിതരണ ശൃംഖലയിലുണ്ടായ പ്രതിസന്ധികളും വർധിച്ചുവരുന്ന വിലക്കയറ്റവും നേരിടാൻ സർക്കാരിന്റെ ശ്രമങ്ങൾ മാത്രം മതിയാകില്ലെന്നും ജനങ്ങളുടെ കൂട്ടായ സഹകരണം അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ ഓരോ പൗരനും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



















































