കോഴിക്കോട്: തമിഴ്‌നാട് ചേരമ്പാടിയിലെ വനത്തിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് ഗുണ്ടൽപേട്ടിലെ പെൺസുഹൃത്തിന്റെ വീട്ടിൽ വച്ചെന്ന് പോലീസ്. മുഖ്യപ്രതി നൗഷാദിന്റെ പെൺസുഹൃത്തിന്റെ വീട്ടിൽ രണ്ടുദിവസം പൂട്ടിയിട്ട് ഹേമചന്ദ്രനെ മർദ്ദിച്ചതിന്റെ തെളിവുകൾ ലഭിച്ചതായി പോലീസ് പറയുന്നു. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. പിന്നീടു കൊലപ്പെടുത്തി കാറിലാണ് മൃതദേഹം വനത്തിൽ എത്തിച്ചതെന്നാണ് കരുതുന്നത്. അതേസമയം വനത്തിനുള്ളിൽ നാലടി താഴ്ചയിൽ കുഴിയെടുത്ത് ഇരുത്തിയ നിലയിൽ മറവ് ചെയ്തതിലും ദുരൂഹത ഉണ്ട്.
അതേസമയം സൗദിയിലുള്ള നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഒരു വർഷം മുൻപ് കോഴിക്കോട്ടു നിന്നു കാണാതായ വയനാട് സ്വദേശി, കോഴിക്കോട് മായനാട് നടപ്പാലം പാറപ്പുറത്തു വാടക വീട്ടിൽ താമസിച്ചിരുന്ന, ബത്തേരി പൂമല ചെട്ടിമൂല ‘വിനോദ് ഭവനി’ൽ ഹേമചന്ദ്രൻ(54) ആണ് കൊല ചെയ്യപ്പെട്ടത്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു. ഊട്ടി മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടു വന്നത്. ഹേമചന്ദ്രന്റെയും ബന്ധുക്കളുടെയും ഡിഎൻഎ സാമ്പിൾ പരിശോധന ഫലം കിട്ടുന്നതുവരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും.
സംഭവത്തിൽ മറ്റൊരു കേസിൽ അറസ്റ്റിലായ ബത്തേരി സ്വദേശികളായ മാടക്കര പനങ്ങാർ വീട്ടിൽ ജ്യോതിഷ്‌കുമാർ(28), വെള്ളപ്പന പള്ളുവടി വീട്ടിൽ ബി എസ് അജേഷ്(27) എന്നിവരെ കഴിഞ്ഞ ദിവസം കോടതിയിൽ നിന്നു കസ്റ്റഡിയിൽ വാങ്ങിയ ശേഷം പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ച മുൻപ് മോഷണക്കേസിലാണ് ഇവർ പിടിയിലാകുന്നത്. ചോദ്യം ചെയ്യലിൽ ഹേമചന്ദ്രന്റെ കൊലപാതകവുമായി ഇവർക്ക് ബന്ധമുള്ളതായി കണ്ടെത്തുകയായിരുന്നു. ഹേമചന്ദ്രനുമായി നൗഷാദ് ഏറെക്കാലം പണമിടപാട് നടത്തിയിരുന്നതായും ഇവർ മൊഴി നൽകിയിട്ടുണ്ട്.
പിടിയിലായ പ്രതികളുമായി എസിപി എ ഉമേഷ്, മെഡിക്കൽ കോളജ് ഇൻസ്‌പെക്ടർ പി കെ ജിജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചേരമ്പാടി വനത്തിൽ ചെന്ന് ഇന്നലെ രാവിലെ 9 മണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. സാമ്പത്തിക തർക്കത്തെ തുടർന്നാണു കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം. രണ്ടു വർഷത്തിലേറെയായി മായനാട്ടെ വാടകവീട്ടിൽ താമസിച്ചിരുന്ന ഹേമചന്ദ്രൻ കരസേനയിൽ കുറച്ചുകാലം ജോലി പത്തു ദിവസം പിന്നിട്ടിട്ടും കാണാതായതിനെ തുടർന്നാണ് ഭാര്യ എൻഎം സുബിഷ മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയത്.
തുടക്കത്തിൽ എസ്‌ഐ ടി കാസിം അന്വേഷിച്ച കേസിൽ ഒരു വർഷം പിന്നിട്ടിട്ടും തുമ്പൊന്നും ലഭിച്ചില്ല. ഹേമചന്ദ്രന്റെ ഫോൺ കോൾ രേഖകൾ പരിശോധിച്ചപ്പോഴാണ് തെളിവുകൾ ലഭിച്ചത്. ഹേമചന്ദ്രനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിനെക്കുറിച്ച് അന്വേഷിക്കുന്നതിനിടയിൽ പോലീസിനു ലഭിച്ച സുപ്രധാന വിവരവും സംഭവത്തിന്റെ ചുരുളഴിക്കാൻ സഹായകരമായി. തുടർന്നാണ് ബത്തേരി സ്വദേശികളായ ജ്യോതിഷ് കുമാർ, അജേഷ് എന്നിവരെ കസ്റ്റഡിയിലെടുത്തത്. മായനാട് വീട്ടിൽ വിശ്രമിക്കുകയായിരുന്ന ഹേമചന്ദ്രനെ ഫോണിൽ സ്ത്രീ ശബ്ദത്തിൽ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനടുത്തേക്ക് വിളിച്ചു വരുത്തിയതായും കാറിൽ കയറ്റി ബത്തേരി, റിപ്പൺ, ചേരമ്പാടി എന്നിവിടങ്ങളിൽ എത്തിച്ചതായും പിടിയിലായവർ പറഞ്ഞു.