നിലമ്പൂർ : ആദ്യ ഏഴ് റൗണ്ട് വോട്ടെണ്ണലിൽ ലീഡ് പിടിച്ച് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. യുഡിഎഫ് ശക്തികേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. എന്നാൽ യു ഡി എഫിന്റെ ശക്തി കേന്ദ്രങ്ങളിൽ എൽ ഡി എഫും പിവി അൻവറും വോട്ട് പിടിച്ചു. തണ്ണിക്കടവ് കാരക്കോട് വരെയുള്ള ബൂത്തുകളിൽ കരുത്ത് കാട്ടി എൽ.ഡി.എഫും പി.വി അൻവറും. യുഡിഎഫ് സ്വാധീന മേഖലകളിലാണ് വോട്ട് പിടിച്ചത്.
വഴിക്കടവിൽ യുഡിഎഫ് മുന്നേറ്റമാണ് ഉണ്ടായത്. പതിനായിരം മുതൽ പതിനയ്യായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പെന്നാണ് യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷ.തികഞ്ഞ വിജയ പ്രതീക്ഷയിലെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. കുറച്ച് നേരം കൂടി കാത്തിരുന്നാൽ മതിയെന്നും വിജയം യുഡിഎഫിന് തന്നെയാണെന്ന് ആര്യാടൻ ഷൗക്കത്ത്. പിവി അൻവറിന്റെ ക്രോസ് വോട്ടിങ് ആരോപണത്തിന് മറുപടിയില്ലെന്നും പല കാര്യങ്ങളും മാറിമാറി പറയുന്നുണ്ടെന്നും അദേഹം പ്രതികരിച്ചു. എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും ഭൂരിപക്ഷം കിട്ടുമെന്നും അദേഹം വ്യക്തമാക്കി. പിവി അൻവറിനാണ് ആശങ്കയെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
ബിജെപിയുടെ ഒറ്റ വോട്ട് പോലും പുറത്തുപോകില്ലെന്ന് എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്. ബിജെപിയുടെ മുഴുവൻ പ്രവർത്തകരും തനിക്ക് വേണ്ടി ആത്മാർഥമായി രംഗത്തിറങ്ങിയെന്ന് അദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പോടുകൂടി ബിജെപി കൂടുതൽ സജീവമായി. താമര ചിഹ്നം കണ്ടാൽ വോട്ട് ചെയ്യാത്ത ഒരു ബിജെപിക്കാരനുമില്ലെന്നും മോഹൻ ജോർജ്.
കുടിയേറ്റ മലയോര മേഖലകളിൽ ബിജെപിക്ക് നല്ല ഉണർവ് ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നും അത് വോട്ടായി പ്രതിഫലിക്കുമെന്നും മോഹൻ ജോർജ് പറഞ്ഞു. മുഴുവൻ ബിജെപി പ്രവർത്തകരുടെയും വോട്ട് ലഭിക്കും. ബിഡിജെഎസ് പ്രവർത്തകരുടെയും വോട്ട് കിട്ടും. താൻ ഉറച്ച ബിജെപിക്കാരനാണ്. ബിജെപി നിർണായക ശക്തിയാണെന്ന് മോഹൻ ജോർജ് പറഞ്ഞു.
പി വി അൻവർ പിടിക്കുന്ന വോട്ടുകളും മുന്നണികളെ ആശങ്കയിലാക്കുന്നുണ്ട്‍. പതിനായിരം മുതൽ പതിനയ്യായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പെന്ന് യു.ഡി.എഫ് ക്യാമ്പ്. പതിനായിരം വോട്ടെങ്കിലും പിടിച്ചാൽ തന്റെ നിലപാടിന് ജനപിന്തുണയുണ്ടെന്ന് തെളിയിക്കാമെന്നാണ് പി.വി. അൻവർ കരുതുന്നത്. മെച്ചപ്പെട്ട നിലയിൽ എത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ. തികഞ്ഞ വിജയപ്രതീക്ഷ എൽഡിഎഫ് പങ്കുവച്ചിരിക്കുന്നത്.