മലയാളത്തിലെ അതുല്യ കലാകാരൻ നടൻ ജഗതി ശ്രീകുമാറിനെ യാത്രയ്ക്കിടെ കണ്ട ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെയാണ് നടനെ കണ്ടുമുട്ടിയതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഇൻഡിഗോ വിമാനത്തിൽവെച്ചാണ് ഇരുവരും കണ്ടുമുട്ടിയതെന്നാണ് മുഖ്യമന്ത്രി പങ്കുവെച്ച ചിത്രത്തിൽനിന്ന് വ്യക്തമാകുന്നത്.
പിണറായി കുറിച്ചതിങ്ങനെ-
‘ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മലയാളത്തിന്റെ അതുല്യനടൻ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങൾ അന്വേഷിച്ചു’,
2012-ലെ വാഹനാപകടത്തിൽ പരുക്കേറ്റ ജഗതി ശ്രീകുമാർ പൂർണ്ണമായും അതിന്റെ ആരോഗ്യപ്രശ്‌നങ്ങളിൽനിന്ന് മുക്തനായിട്ടില്ല. അപകടത്തെത്തുടർന്ന് അദ്ദേഹം സിനിമകളിൽനിന്ന് പൂർണ്ണമായും വിട്ടുനിൽക്കുകയായിരുന്നു. 2022-ൽ ‘സിബിഐ 5: ദി ബ്രെയിൻ’ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. ‘ഗഗനചാരി’ സിനിമയുടെ സംവിധായകൻ അരുൺ ചന്ദു ഒരുക്കുന്ന ‘വല’ എന്ന സിനിമയാണ് ജഗതിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ചിത്രത്തിൽ അങ്കിൾ ലൂണ എന്നറിയപ്പെടുന്ന പ്രൊഫസർ അമ്പിളി എന്ന കഥാപാത്രത്തേയാണ് ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്നത്.
അതേസമയം ജഗതിയെ കുറിച്ച് സംവിധായകൻ ലാൽ നടത്തിയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ജഗതി സംവിധായകൻ നിർദ്ദേശിക്കുന്നതിനപ്പുറം കയ്യിൽനിന്നിട്ട് അഭിനയിക്കും. അത് ഓപ്പസിറ്റ് നിൽക്കുന്നവരുടെ അഭിനയത്തെ ബാധിക്കുമെന്നായിരുന്നു ലാലിന്റെ പരാമർശം.