തൃശൂർ: ബസിൽ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കോഴിക്കോട് കായക്കൊടി കാവിൽ സവാദിനെ (29) പോലീസ് പിടികൂടിയത് തമിഴ്നാട്ടിൽനിന്ന്. ഒരാഴ്ച മുൻപു തൃശൂരിൽനിന്നു മലപ്പുറത്തേക്കു പോയ കെഎസ്ആർടിസി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനും നഗ്നതാ പ്രദർശനം നടത്തിയതിനുമാണ് രണ്ടാമതും അറസ്റ്റിലായത്.
സംഭവത്തിൽ ഈസ്റ്റ് പോലീസ് ഇയാളെ പിന്തുടർന്നെത്തി തമിഴ്നാട്ടിലിട്ടു പിടികൂടുകയായിരുന്നു. ലൈംഗികാതിക്രമം നടത്തിയപ്പോൾ പെൺകുട്ടി പ്രതികരിച്ചതോടെ സവാദ് പേരാമംഗലത്തു വച്ചു ബസിൽ നിന്ന് ഇറങ്ങിയോടി. പെൺകുട്ടി പരാതി നൽകിയതോടെ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. തമിഴ്നാട്ടിൽനിന്നും തിരികെ തൃശൂരിലെത്തിച്ചു കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്തു.
2023ൽ നെടുമ്പാശേരി ഭാഗത്തു കെഎസ്ആർടിസി ബസിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിനു സവാദ് അറസ്റ്റിലായിരുന്നു. അന്നു ജാമ്യത്തിലിറങ്ങിയ സവാദിനെ ഓൾ കേരള മെൻസ് അസോസിയേഷൻ എന്ന സംഘടന ജയിലിന്റെ കവാടത്തിൽ പൂമാലയിട്ടു സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തതു വിവാദമായിരുന്നു.