ന്യൂഡൽഹി: ഇന്ത്യ- പാക്ക് സംഘർഷ കാര്യങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് വിശദീകരിച്ച് നരേന്ദ്ര മോദി. ഡോണൾഡ് ട്രംപുമായി മോദി ഫോണിലൂടെയാണ് കാര്യങ്ങൾ വ്യക്തമാക്കിയത്. പാക്കിസ്ഥാൻ അഭ്യർഥിച്ചതോടെയാണ് സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചതെന്ന് മോദി ട്രംപിനോട് പറഞ്ഞു. ഇന്ത്യ- പാക്ക് സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടുവെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ കാര്യങ്ങൾ തീരുമാനമായത് പാക്കിസ്ഥാന്റെ അഭ്യർഥന പ്രകാരമാണെന്നു മോദി നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം പാക്കിസ്ഥാന് തക്കതായ മറുപടി നൽകിയെന്ന് മോദി ട്രംപിനെ അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ല. ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല. ഭാവിയിലും ആരുടെയും മധ്യസ്ഥത സ്വീകരിക്കില്ല. തീവ്രവാദത്തോട് സന്ധിയില്ലെന്നും മോദി ട്രംപിനെ അറിയിച്ചു. 26 പേരുടെ മരണത്തിനു കാരണമായ പഹൽഗാമിലെ ഭീകരാക്രമണത്തിൽ ട്രംപ് അനുശോചനം രേഖപ്പെടുത്തി. ഇരുവരും 35 മിനിറ്റ് ഫോണിൽ സംസാരിച്ചുവെന്നാണ് റിപ്പോർട്ട്.
‘‘കാനഡയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ട്രംപിന് നേരത്തെ യുഎസിലേക്ക് മടങ്ങേണ്ടിവന്നതിനാൽ ഈ കൂടിക്കാഴ്ച നടന്നില്ല. ഇതിനുശേഷം, ട്രംപിന്റെ അഭ്യർഥനപ്രകാരം, ഇന്ന് ഇരു നേതാക്കളും ഫോണിൽ സംസാരിച്ചു. ഏകദേശം 35 മിനിറ്റ് അവർ സംസാരിച്ചു. ഏപ്രിൽ 22 ന് പഹൽഗാമിലെ ഭീകരാക്രമണത്തിനു ശേഷം ട്രംപ് പ്രധാനമന്ത്രി മോദിയുമായി ഫോണിൽ സംസാരിക്കുകയും അനുശോചനം അറിയിക്കുകയും തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ഇരുവരും ഇപ്പോഴാണ് സംസാരിക്കുന്നത്’’ – വിക്രം മിസ്രി പറഞ്ഞു.
അതേസമയം ഇരുവരും വ്യാപാര കരാറിനെപ്പറ്റി സംസാരിച്ചിട്ടില്ല. ഡോണൾഡ് ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.