അഹമ്മദാബാദ്: വിമാനദുരന്തത്തിൽ തകർന്ന എയർ ഇന്ത്യ വിമാനം എഐ 171 വിമാനത്തിന്റെ ബ്ലാക്ക് ബോക്സുകളിലൊരെണ്ണം രക്ഷാപ്രവർത്തകർ കണ്ടെത്തി. വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകളിൽ പിൻഭാഗത്തുള്ള ബ്ലാക്ക് ബോക്സാണ് കണ്ടെത്തിയതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്ലാക്ക് ബോക്സിലെ റെക്കോർഡിങുകൾ വിശകലനം ചെയ്യുന്നതിനായി ഉടനെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അധികൃതർക്ക് കൈമാറും.
എന്നാൽ വിമാനത്തിന്റെ മുൻഭാഗത്തുള്ള രണ്ടാമത്തെ ബ്ലാക്ക് ബോക്സ് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇതിനായുള്ള തിരച്ചിലും പുരോഗമിക്കുകയാണ്. വിമാനം പറക്കുന്നതിനിടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തുന്ന ബ്ലാക്ക് ബോക്സിലാണ്. ഓറഞ്ച് അല്ലെങ്കിൽ മഞ്ഞ നിറത്തിലുള്ള ഈ ചതുരാകൃതിയിലുള്ള സംവിധാനത്തിൽ വിമാനാപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ സഹായിക്കുന്ന ഫ്ലൈറ്റ്, കോക്ക്പിറ്റ് റെക്കോർഡിങുകൾ, ഫ്ലൈറ്റ് ഡേറ്റ എന്നിവ ഇതിൽ രേഖപ്പെടുത്തിയിരിക്കും.
അതേപോലെ വിമാനദുരന്തത്തിൽ മരിച്ചവരുടെയെണ്ണം 265 ആയി ഉയർന്നു. വിമാനത്തിൽ ഉണ്ടായിരുന്ന 241 യാത്രക്കാരും വിമാനം തകർന്നു വീണ ബിജെ മെഡിക്കൽ കോളജിലെ 24 മെഡിക്കൽ വിദ്യാർഥികളുമാണ് മരിച്ചിരിക്കുന്നത്. അതേസമയം മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. വിമാനത്തിൽ ഉണ്ടായിരുന്ന ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണി, ലണ്ടനിൽ മലയാളി നഴ്സായ രഞ്ജിത ആർ നായർ അടക്കം 241 പേരാണ് മരിച്ചത്. അതേസമയം ഡിഎൻഎ പരിശോധനകൾക്കായി മരിച്ചവരുടെ ബന്ധുക്കൾ ഇന്ന് അഹമ്മദാബാദിലെത്തും. രഞ്ജിതയുടെ സഹോദരനും ഇന്ന് ഗുജറാത്തിലേക്ക് തിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഡിഎൻഎ പരിശോധനകൾക്ക് ശേഷമായിരിക്കും മരിച്ചവരുടെ എണ്ണം ഔദ്യോഗികമായി സർക്കാർ സ്ഥിരീകരിക്കുക.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ അഹമ്മദാബാദിലെത്തി. അപകട സ്ഥലം സന്ദർശിക്കുന്ന അദ്ദേഹം പരുക്കേറ്റു ചികിത്സയിലുള്ളവരെയും കാണും. ഇന്നലെ രാത്രിയോടെ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷാ അഹമ്മദാബാദിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. അപകടത്തെ കുറിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും (എഎഐബി) അന്വേഷണം നടത്തും. എഎഐബി ഡയറക്ടർ ജനറൽ അടക്കമുള്ള ഉദ്യോഗസ്ഥർ അഹമ്മദാബാദിലെത്തിയിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.