കൊച്ചി: അർബുദ ചികിത്സാ വിദഗ്ധൻ ഡോ.വി.പി. ഗംഗാധരന് ഭീഷണിക്കത്ത്. ബ്ലഡ് മണിയായി 8.25 ലക്ഷം രൂപ നൽകണമെന്നും ഇല്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഡോക്ടർ്കകും കുടുംബത്തിനു നേരിടേണ്ടിവരും എന്നുമാണ് കത്തിലൂടെയുള്ള ഭീഷണി. കത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ലിങ്ക് അല്ലെങ്കിൽ ക്യുആർ കോഡ് വഴി ബിറ്റ് കോയിൻ ആയി പണം നൽകണം എന്നാണ് ആവശ്യപ്പെടുന്നു. തപാൽ വഴി മേയ് 17 ന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽ ഡോ. ഗംഗാധരൻ മരട് പോലീസിൽ പരാതി നൽകി. മുംബൈയിലെ ‘സിറ്റിസൺസ് ഫോർ ജസ്റ്റിസ്’ എന്ന പേരിലാണ് ഭീഷണിക്കത്ത് ലഭിച്ചത്.
മാത്രമല്ല ഡോ. ഗംഗാധരന്റെ ചികിത്സപ്പിഴവു കാരണം ഒരു പെൺകുട്ടി മരിക്കാൻ ഇടയായെന്നും തുടർന്ന് അവളുടെ അമ്മ ആത്മഹത്യ ചെയ്‌തെന്നുമാണ് കത്തിൽ ആരോപിക്കുന്നത്. നീതി തേടി പെൺകുട്ടിയുടെ പിതാവ് തങ്ങളെ സമീപിച്ചത് പ്രകാരമാണ് ഇടപെടലെന്നും പണം നൽകാതിരുന്നാൽ ഡോക്ടറുടെയും കുടുംബത്തിന്റെയും ജീവൻ അപകടത്തിലാക്കുമെന്നും കത്തിൽ പറയുന്നു. അതേസമയം പരാതിയിൽ തപാൽ വകുപ്പുമായി ചേർന്നാണ് നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്.