വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരക്കുട്ടി കായ് മാഡിസൺ ട്രംപിനെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നട്ടപ്പാതിരായ്ക്ക് ഫ്‌ളോറിഡയിലെ വസതിയുടെ മതിൽ ചാടിക്കടന്ന യുവാവ് അറസ്റ്റിൽ. പാം ബീച്ചിലെ ട്രംപിന്റെ സ്ഥിരവസതിയായ മാർ എ ലാഗോയുടെ മതിലാണ് യുവാവ് ചാടിക്കടന്നത്.
ചാടിക്കടക്കുന്നതിനിടെ പിടിവീണതിനു പിന്നാലെ ട്രംപിന്റെ പേരക്കുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് യുവാവ് സീക്രട്ട് സർവീസ് ഏജന്റുമാരോട് പറഞ്ഞു. 23 കാരനായി ആന്റണി തോമസ് റെയ്‌സ് എന്നറിയപ്പെടുന്ന യുവാവാണ് യുഎസ് സീക്രട്ട് സർവീസ് ഏജന്റുമാരുടെ പിടിയിലായത്. കഴിഞ്ഞവർഷം ഡിസംബറിലും റെയ്‌സ് ഇതുപോലെ മാർ എ ലാഗോയിൽ അതിക്രമിച്ചുകയറിയതിനെത്തുടർന്ന് പിടിക്കപ്പെട്ടിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
മാർ എ ലാഗോയിലെത്തി ട്രംപുമായി സംസാരിക്കാനും അദ്ദേഹത്തിന്റെ ചെറുമകളെ വിവാഹാലോചന നടത്താനുമായിരുന്നു ഇയാളുടെ ശ്രമമെന്നാണ് പോലീസ് പറയുന്നത്. ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെയും വനേസ ട്രംപിന്റെയും മകളാണ് കായ് മാഡിസൺ ട്രംപ്. സംഭവം നടക്കുമ്പോൾ ട്രംപ് ഇവിടെയുണ്ടായിരുന്നില്ല, യുഎസ് തലസ്ഥാനമായ വാഷിങ്ടൺ ഡിസിയിലായിരുന്നു. അതേസമയം താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് റെയ്‌സ് കോടതിയിൽ പറഞ്ഞു.