ലക്നൗ: ഉത്തർപ്രദേശിലെ കാൺപുരിൽ പോലീസ് സ്റ്റേഷനു സമീപമുള്ള ആശ്രമത്തിൽ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന ആരോപണവുമായി ദേശീയ തയ്ക്വാൻഡോ താരം. തന്നെ ആശ്രമത്തിലെ മുഖ്യ പുരോഹിതനും മറ്റു ചിലരും ചേർന്ന് ആശ്രമത്തിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തെന്നാണ് താരത്തിന്റെ ആരോപണം.
പഴയ വസ്ത്രങ്ങൾ വിൽക്കുന്ന കട തുടങ്ങാൻ സ്ഥലം അന്വേഷിക്കുന്നതിനിടെ ഗോവിന്ദ് മഹ്തോ എന്നയാളെ സമീപിച്ചു. ഇതോടെ സ്ഥലം കണ്ടെത്താൻ സഹായിക്കുന്ന സ്വാധീനമുള്ള ആളുകളെ പരിചയപ്പെടുത്താമെന്നു പറഞ്ഞ് ഗോവിന്ദ് കായിക താരത്തെ ആശ്രമത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ആശ്രമത്തിനുള്ളിൽ വച്ച് തനിക്ക് ഗോവിന്ദ് ഒരു ലഡ്ഡു നൽകിയെന്നും തുടർന്ന് ബോധം നഷ്ടപ്പെട്ടതായും കായികതാരം പറയുന്നു. പിന്നീട് തന്നെ ആശ്രമത്തിലെ മുഖ്യ പുരോഹിതനും മറ്റ് ചിലരും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. നാലുപേരാണ് തന്നെ പീഡിപ്പിച്ചതെന്നാണ് കായികതാരം പറയുന്നത്.
കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത്. രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ച് പ്രതികൾ പ്രതികാര നടപടി സ്വീകരിക്കുമെന്ന് ഭയന്നതിനാലാണ് പോലീസിൽ പരാതി നൽകാൻ വൈകിയതെന്നും യുവതി പറയുന്നു. കായിക താരത്തിന്റെ പരാതി ഫയൽ ചെയ്തിട്ടുണ്ടെന്ന് അഡീഷണൽ ഡപ്യൂട്ടി പോലീസ് കമ്മിഷണർ (എഡിസിപി) മഹേഷ് കുമാർ പറഞ്ഞു. പരാതിയോടൊപ്പം പെൺകുട്ടി ഒരു വീഡിയോ സമർപ്പിച്ചിട്ടുണ്ട്. വീഡിയോയിൽ കാണിച്ചിരിക്കുന്ന ആശ്രമമുറി തങ്ങൾ സന്ദർശിച്ചു. എല്ലാ വശങ്ങളും പരിശോധിക്കുകയാണ്. തുടർനടപടികൾ സ്വീകരിക്കുമെന്നും മഹേഷ് കുമാർ പറഞ്ഞു.
അതേസമയം പെൺകുട്ടി പറയുന്ന സമയത്ത് തങ്ങൾ പ്രയാഗ്‌രാജിൽ കുംഭമേളയിൽ പങ്കെടുക്കുക ആയിരുന്നുവെന്നാണ് ആശ്രമത്തിലെ പുരോഹിതർ അവകാശപ്പെടുന്നത്. തെളിവായി ഫോട്ടോകളും വീഡിയോകളും പോലീസ് സ്റ്റേഷനിൽ നൽകിയിട്ടുണ്ടെന്നും ഇവർ പറയുന്നു.