താരസംഘടനയായ ‘അമ്മ’യിൽ നിലവിലുള്ള ആഭ്യന്തര തർക്കങ്ങളിലും ഭരണപരമായ വീഴ്ചകളിലും പ്രതിഷേധിച്ച് പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഉൾപ്പെടുന്ന നിലവിലെ ഭരണസമിതി അടിയന്തരമായി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടി മാലാ പാർവതി. സംഘടന നേരിടുന്ന അസാധാരണമായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ‘അമ്മ’യ്ക്ക് എഴുതിയ തുറന്ന കത്തിലാണ് മാലാ പാർവതി തന്റെ നിലപാട് വ്യക്തമാക്കിയത്.
സുതാര്യതയും അക്കൗണ്ടബിലിറ്റിയും ഉറപ്പു വരുത്തേണ്ട ഭരണസമിതിയിൽ നിന്ന് കേട്ടാലറയ്ക്കുന്ന ഉൾപ്പോരിന്റെ കഥകളാണ് ഇപ്പോൾ പുറത്തുവരുന്നതെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു. മുൻകാലങ്ങളിൽ നടി ആക്രമിക്കപ്പെട്ട സംഭവം ഉൾപ്പെടെയുള്ള വലിയ പ്രതിസന്ധികൾ സംഘടന നേരിട്ടിട്ടുണ്ടെങ്കിലും അവയൊന്നും അമ്മയുടെ ആഭ്യന്തര ഭരണനിർവഹണത്തെ ബാധിക്കുന്നവയായിരുന്നില്ലെന്നും, എന്നാൽ ഇപ്പോഴത്തെ വിവാദങ്ങൾ നേതൃത്വത്തിന്റെ വിശ്വാസ്യതയെത്തന്നെ പൂർണ്ണമായി തകർക്കുന്നതാണെന്നും കത്തിൽ വ്യക്തമാക്കുന്നു.
നടി അൻസിബ ഹസ്സൻ ഉന്നയിച്ച വർഗീയ വിവേചന ആരോപണം, നീനാ കുറുപ്പും ലക്ഷ്മിപ്രിയയും തമ്മിലുള്ള തർക്കങ്ങളിലെ അലംഭാവം, ഓഫീസ് മാനേജരെ നിയമവിരുദ്ധമായി പുറത്താക്കിയ ജനറൽ സെക്രട്ടറിയുടെ ഏകപക്ഷീയമായ നടപടി എന്നിവ അക്കമിട്ട് നിരത്തിയാണ് മാലാ പാർവതിയുടെ ഈ നിർണായക നീക്കം. പുതിയ ഭരണസമിതിയിൽ വലിയ പ്രതീക്ഷകൾ അർപ്പിച്ചിരുന്ന ഒരാളെന്ന നിലയിൽ, ഈ പരാജയങ്ങളുടെ ധാർമ്മികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തം ഏറ്റെടുത്ത് കമ്മിറ്റി ഉടൻ സ്ഥാനമൊഴിയണമെന്നാണ് താരം ശക്തമായി ആവശ്യപ്പെടുന്നത്.
















































