മുല്ലൻപുർ: ഐപിഎൽ രണ്ടാം ക്വാളിഫയർ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് താരം 15-കാരൻ വൈഭവ് സൂര്യവംശിയെ കുരുക്കാൻ തുടരെത്തുടരെ ബോഡി- ലൈൻ തന്ത്രം പ്രയോഗിച്ച ഗുജറാത്ത് ടൈറ്റൻസിനെതിരേ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം. ഒരു സൈഡിൽ വിക്കറ്റുകൾ വീഴുമ്പോഴും മറു സൈഡിൽ മികച്ച ഫോമിൽ ബാറ്റ് വീശിക്കൊണ്ടിരുന്ന വൈഭവിനെ കുരുക്കാൻ ഗുജറാത്ത് ബൗളർമാർ തുടർച്ചയായി ശരീരം ലക്ഷ്യമാക്കി ബൗൺസറുകൾ എറിഞ്ഞതിൽ അമർഷം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ രംഗത്തെത്തി.
ഒരു ക്രിക്കറ്റ് താരം എന്നതിലുപരി ഒരു അച്ഛൻ കൂടിയായ തനിക്ക് ക്രൂരമായ ഈ തന്ത്രത്തോട് ഒട്ടും യോജിക്കാൻ സാധിക്കില്ലെന്ന് പത്താൻ എക്‌സിൽ കുറിച്ചു. ’15 വയസ് മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശിയെ തടയാൻ വേണ്ടി ബോഡി-ലൈൻ ബൗളിങ് പ്രയോഗിക്കുന്നത് ഒട്ടും ശരിയായി തോന്നുന്നില്ല. അവൻ കളിക്കുന്നത് മുതിർന്ന കളിക്കാർക്കെതിരെയാണെന്ന് അറിയാം, പക്ഷേ, എന്റെ ഉള്ളിലെ അച്ഛന് അതിനോട് യോജിക്കാൻ കഴിയില്ല’- പത്താൻ കുറിച്ചു.
അതേസമയം കഗിസോ റബാദയും മുഹമ്മദ് സിറാജും തുടർച്ചയായി വൈഭവിനെതിരേ ബോഡി- ലൈനിലായിരുന്നു ബൗൺസറുകൾ എറിഞ്ഞത്. പലപ്പോഴും പന്ത് ദേഹത്ത് തട്ടാതിരിക്കാൻ വൈഭവ് ഒഴിഞ്ഞുമാറുന്നതും കാണാമായിരുന്നു. ഒരു വേള റബാദയുടെ ഒരു ബൗൺസർ വൈഭവിന്റെ ഹെൽമറ്റിൽ തട്ടുകയും ചെയ്തു. ചെവിക്ക് സൈഡിലായി ആയിരുന്നു ബോൾ കൊണ്ടത്. ഹെൽമറ്റടക്കം തിരിഞ്ഞുപോയിരുന്നു. എന്നിട്ടും ഗുജറാത്തിന്റെ ശക്തമായ ബൗളിങ് ആക്രമണത്തിനെതിരേ പിടിച്ചുനിന്ന് 47 പന്തിൽനിന്ന് വൈഭവ് 96 റൺസ് നേടി. സെഞ്ചുറിക്കടുത്തുവെച്ച് വൈഭവ് പുറത്താവുകയായിരുന്നു,
ഗുജറാത്തിന്റെ ഈ തന്ത്രത്തിനെതിരേ സോഷ്യൽ മീഡിയയിലും വലിയ വിമർശനമാണ് ഉയരുന്നത്. ഒരു 15-കാരന്റെ കരിയർതന്നെ അപകടത്തിലാക്കാൻ പോന്ന പന്തുകൾ എറിയുന്നത് സ്‌പോർട്‌സ്മാൻ സ്പിരിറ്റിന് നിരക്കുന്നതാണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
Body line bowling to stop 15 years old Vaibhav Suryavanshi doesn’t fit well with me.
I know he is playing against the big boys but the father in me doesn’t agree with that.
— Irfan Pathan (@IrfanPathan) May 29, 2026

















































