ന്യൂയോർക്ക്: അമേരിക്കയ്ക്ക് നടപ്പിലാക്കാനൊരുങ്ങുന്ന ‘ഗോൾഡൺ ഡോം’ മിസൈൽ പ്രതിരോധ സംവിധാനത്തെക്കുറിച്ച് വെളിപ്പെടുത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ബഹിരാകാശത്തുനിന്നും അയയ്ക്കുന്ന മിസൈലുകളെ ഫലപ്രദമായി തടയാൻ കഴിയുന്നതാണ് ‘ഗോൾഡൺ ഡോം’.
മൂന്നു വർഷത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. 2,500 കോടി (ശരാശരി 2.1 ലക്ഷം കോടി രൂപ) ഡോളർ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി വേണ്ടിവരും. പദ്ധതിക്ക് 17,500 കോടി ഡോളറാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.
‘‘തിരഞ്ഞെടുപ്പ് ക്യാംപയിന്റെ സമയത്ത് ഈ പദ്ധതി നടപ്പിലാക്കുമെന്ന് ഞാൻ വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. പദ്ധതി പൂർത്തിയായാൽ, ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും, ബഹിരാകാശത്തുനിന്നും അയയ്ക്കുന്ന മിസൈലുകളെ ഫലപ്രദമായി തടയാൻ കഴിയും’’–ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
അതേപോലെ ക്രൂസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ, ഹൈപ്പർസോണിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ പ്രതിരോധിക്കാൻ ഈ സംവിധാനത്തിനു കഴിയുമെന്ന് പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. ആണവായുധങ്ങളെയും പ്രതിരോധിക്കാനാകും. ഇസ്രയേലിന്റെ അയൺ ഡോം പ്രതിരോധ സംവിധാനത്തെ മാതൃകയാക്കിയാണ് ഗോൾഡൺ ഡോം എന്ന പേരു നൽകിയത്. ഇസ്രയേലിലേക്ക് ശത്രുരാജ്യങ്ങൾ തൊടുത്തുവിട്ട ആയിരക്കണക്കിന് റോക്കറ്റുകളെയാണ് അയൺഡോം ഫലപ്രദമായി തടഞ്ഞത്. എന്നാൽ, ഇതിൽനിന്നും വിഭിന്നമായ ഭീഷണിയാണ് അമേരിക്ക നേരിടുന്നത്. ചൈന, റഷ്യ, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ ആധുനിക ആയുധങ്ങളാണ് അമേരിക്കയ്ക്ക് വെല്ലുവിളി ഉയർത്തുന്നത്.