കൊച്ചി: നെടുമ്പാശ്ശേരിയിൽ യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. സിഐഎസ്എഫ് എസ് ഐ വിനയകുമാർ, കോൺസ്റ്റബിൾ മോഹൻ എന്നിവർക്കാണ് സസ്‌പെൻഷൻ. ആഭ്യന്തര അന്വേഷണത്തിനും സിഐഎസ്എഫ് ഡിഐജി നിർദ്ദേശം നൽകി.
വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ കശപിശയാണ് മനഃസാക്ഷിയെ നടുക്കുന്ന കൊലപാതകത്തിലേക്ക് എത്തിച്ചത് എന്നാണ് സിസിടിവി ദൃശ്യങ്ങൾ തെളിയിക്കുന്നത്. സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇടിച്ചു തെറിപ്പിക്കുകയും കാറിന്റെ ബോണറ്റിൽ ഒരു കിലോമീറ്ററോളം വലിച്ചു കൊണ്ടുപോവുകയും ചെയ്ത അങ്കമാലി തുറവൂർ ആരിശ്ശേരിൽ ഐവിൻ ജോജോ (24) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എസ്‌ഐ തസ്തികയിൽ ജോലി ചെയ്യുന്ന വിനയ കുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശികളാണ് ഇരുവരുമെന്ന് റൂറൽ എസ്പി എം. ഹേമലത പറഞ്ഞു.
നെടുമ്പാശേരിക്കടുത്തുള്ള നായത്തോട് ഭാഗത്ത് സിഐഎസ്എഫുകാർ അടക്കം ഒട്ടേറെ പേർ വാടകയ്ക്ക് താമസിക്കുന്നുണ്ട്. ഇവിടെ വച്ചാണ് പ്രതികളും ഐവിനും തമ്മിൽ തർക്കമുണ്ടായത്. കാറുകൾ തമ്മിൽ ഉരസിയതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. കാർ ഇങ്ങനെയാണോ ഓവർടേക്ക് ചെയ്യുന്നത് എന്ന് ഐവിൻ ചോദിക്കുന്നതും ഇങ്ങനെയാണ് എന്ന് സിഐഎസ്എഫുകാർ മറുപടി പറയുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. തുടർന്നു താൻ പോലീസിനെ വിളിക്കാമെന്നു പറയുന്നതും കേൾക്കാം. ഇംഗ്ലിഷിലാണ് സംസാരം. ഇതിനിടെ ഒട്ടേറെ വാഹനങ്ങൾ ഇരു കൂട്ടർക്കുമിടയിലൂടെ കടന്നു പോകുന്നുണ്ട്.
കുറച്ചു സമയത്തെ തർക്കത്തിനു ശേഷം സിഐഎസ്എഫുകാർ കാർ സമീപത്തെ ഒരു വീടിന്റെ മുന്നിലേക്ക് കയറ്റി തിരിച്ചു പോകാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ കാര്യങ്ങൾക്ക് തീരുമാനമുണ്ടാക്കാതെ പോകാൻ പറ്റില്ലെന്ന് വ്യക്തമാക്കി ഐവിൻ ഇവരുടെ കാറിന്റെ മുന്നിൽ കയറി നിന്ന് ഫോണിൽ ഇവരുടെ ദൃശ്യങ്ങൾ പകർത്തി. ഇതോടെ സിഐഎസ്ഫുകാർ ഐവിനെ ഇടിച്ച് തെറുപ്പിച്ച് ബോണറ്റിലേക്കിട്ട് അതിവേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു.
‘ബോണറ്റിൽ പിടിച്ചു കിടന്ന് നിലവിളിച്ച ഐവിനെ അമിത വേഗതയിൽ ഒരു കിലോമീറ്ററോളം ദൂരമോടിച്ച് രാത്രി 10 മണിയോടെ നായത്തോടുള്ള സെന്റ് ജോൺസ് ചാപ്പലിനും സെന്റ് സെബാസ്റ്റ്യൻ കപ്പേളയ്ക്കും ഇടയിലുള്ള കപ്പേള റോഡിൽ വച്ച് കാർ സഡൻ ബ്രേക്ക് ചെയ്ത് നിലത്തു തള്ളിയിട്ട ശേഷം കാറുകൊണ്ട് ഇടിപ്പിച്ച് കൊലപ്പെടുത്തുന്നതിന്’ പ്രതികൾ ശ്രമിച്ചു എന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ബോണറ്റിൽ ആളിനേയും വലിച്ചിഴച്ചുകൊണ്ടു അമിത വേഗത്തിൽ വന്ന കാറിനെ നാട്ടുകാർ തടയുകയായിരുന്നു. കാർ ബ്രേക്കിട്ടതോടെ താഴെ വീണ ഐവിനെ 20 മീറ്ററോളം നിലത്തുകൂടി ഉരച്ചുകൊണ്ട് വന്നാണ് കാർ നിന്നത്. അപ്പോൾ തന്നെ ഐവിൻ മരിച്ചതു പോലെയാണ് കാണപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു. വിനയകുമാർ ദാസും റോഡരുകിൽ അബോധാവസ്ഥയിലെന്ന പോലെ കിടക്കുന്നതു കാണാം. തുടർന്ന് പോലീസും ആംബുലൻസുമെത്തി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഐവിൻ അവിടെ ചെന്നപ്പോൾ തന്നെ മരിച്ചിരുന്നു. സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോയ മോഹനെ വിമാനത്താവളത്തിലെത്തിയാണ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഇരുവരെയും ചോദ്യം ചെയ്യുകയാണ്.
വിമാനക്കമ്പനികൾക്ക് ആഹാരം തയാറാക്കി നൽകുന്ന സ്വകാര്യ കാറ്ററിങ് ഗ്രൂപ്പിൽ 11 മാസം മുൻപാണ് ഐവിൻ ജോലിക്ക് കയറിയത്. നെടുമ്പാശേരിയിൽ തന്നെയായിരുന്നു ജോലി. ഐവിന്റെ പിതാവ് ജിജോ ജെയിംസ് അങ്കമാലി ലിറ്റിൽ ഫ്‌ലവർ ആശുപത്രിയിൽ സീനിയർ ഫിസിയോ തെറാപ്പിസ്റ്റാണ്. മാതാവ് റോസ്‌മേരി ജിജോ പാലാ ചേർപ്പുങ്കലുള്ള മാർ സ്ലീവാ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്നു. ഏക സഹോദരി അലീന ജിജോ ബാങ്കിങ് മേഖലയിൽ പ്രവർത്തിക്കുന്നു. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളിയിൽ.