ശ്രീനഗർ: പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് വെറും 15 ദിവസം മാത്രം മുൻപ് പ്രദേശത്ത് കട ആരംഭിച്ച പ്രദേശവാസിയായ വ്യാപാരിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്തു. സംഭവദിവസം ഇയാൾ കട തുറന്നിരുന്നില്ല. അതിനാൽ സംശയത്തിൻെറ നിഴലിലായിരുന്നു വ്യാപാരിയും. ഇയാളെ എൻഐഎയും മറ്റു കേന്ദ്ര ഏജൻസികളും ചോദ്യം ചെയ്തുവരികയാണ്.
അതേസമയം അന്വേഷണത്തിന്റെ ഭാഗമായി ഇതിനോടകം നൂറോളം പ്രദേശവാസികളെ എൻഐഎ ചോദ്യം ചെയ്തിരുന്നു. എന്നാൽ വ്യാപാരിയെപ്പറ്റി കൂടുതൽ വിവരങ്ങൾ ശേഖരിച്ചാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തതെന്നാണ് വിവരം. കൂടാതെ ഭീകരാക്രമണത്തിൽ പാക്കിസ്ഥാനു മറുപടി നൽകാനൊരുങ്ങുകയാണ് കര നാവിക വ്യോമസേനകൾ. 45 മിസൈൽ ലോഞ്ചറുകൾ അടക്കം പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ കരസേന വാങ്ങും. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധ സാഹചര്യം നിലനിൽക്കുന്നതിനിടെയാണ് കരസേന പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നത്. 45 ലോഞ്ചറുകൾ, 85 മിസൈലുകൾ എന്നിവ അടക്കമുള്ള പ്രതിരോധ സംവിധാനങ്ങളാണ് കരസേനയുടെ ഭാഗമാകുക.
കൂടാതെ അറബിക്കടലിൽ എല്ലാ തയാറെടുപ്പും പൂർത്തിയാക്കിയ പടക്കപ്പലുകളുടെ ചിത്രം നാവികസേന പുറത്തുവിട്ടു. ഗംഗാ എക്സ്പ്രസ് വേയിലെ എയർസ്ട്രിപ്പിൽ രാത്രിയിലും യുദ്ധവിമാനങ്ങളുടെ ലാൻഡിങ് വ്യോമസേന നടത്തി. കൂടാതെ പടക്കോപ്പുകൾ അതിർത്തി പ്രദേശത്തേക്ക് വിന്യസിച്ച് എന്തിനും തയാറാണെന്ന സന്ദേശവും സേന നൽകുന്നുണ്ട്. അതേസമയം ഇന്ത്യയെ അനുനയിപ്പിക്കാൻ പാക്കിസ്ഥാൻ സൗഹൃദ രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ട്.