തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടരുന്ന ആശ വർക്കർമാർ സർക്കാരുമായി നടത്തിയ ചർച്ച പരാജയം. ആശമാർ ഉന്നയിച്ച ഒരു ആവശ്യവും ചർച്ച ചെയ്യാനോ തീരുമാനത്തിലേക്ക് പോകാനോ കഴിഞ്ഞിട്ടില്ലെന്ന് എൻഎച്ച്എം പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ആശ വർക്കർ സമരസമിതി നേതാവ് മിനി മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഓണറേറിയം സംബന്ധിച്ചുള്ള വിചിത്രമായ ഉത്തരവിനെ കുറിച്ചാണ് ഇന്നു ചർച്ച നടത്തിയതെന്നും മിനി പറഞ്ഞു.
ചർച്ചയ്ക്കെത്തിയ എൻഎച്ച്എം പ്രതിനിധികൾ പറഞ്ഞത് സർക്കാരിന്റെ പക്കൽ പണമില്ലെന്നും സമയം കൊടുക്കണമെന്നും സമരത്തിൽ നിന്നും പിന്തിരിയണം എന്നുമാണ്. എന്നാൽ അതിന് ആശമാർ തയ്യാറല്ലെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും നിശ്ചിതകാല നിരാഹാര സമരം തുടരുമെന്നും മിനി വ്യക്തമാക്കി.
ഓണറേറിയം ഉത്തരവിലെ നമുക്കുള്ള സംശയങ്ങൾ ബോധ്യപ്പെടുത്താനാണ് അവർ ശ്രമിക്കുന്നത്. നിലവിലെ ഓണറേറിയത്തിൽ ജീവിക്കാൻ കഴിയില്ലെന്ന് അറിയിച്ചു. മന്ത്രിയുമായി ചർച്ചയ്ക്ക് അവസരം ഉണ്ടാക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഉടൻ വേണമെന്ന് തങ്ങളും ആവശ്യപ്പെട്ടിട്ടുണ്ടെന്നും സമരസമിതി വ്യക്തമാക്കി. ഇന്ന് എൻഎച്ച്എം ഓഫീസിലാണ് ചർച്ച നടത്തിയത്. സമരം മതിയാക്കി പോകണമെന്നാണ് ആകെ പറയുന്നത്. ക്രമാനുഗതമായ വർധനവ് ഉണ്ടാകുന്നുണ്ടല്ലോയെന്നും പറയുന്നു. എന്നാൽ ആവശ്യത്തിൽ നിന്നും പിന്മാറില്ലെന്ന് സമരസമിതിയും അറിയിച്ചിട്ടുണ്ട്.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് ആശ വർക്കർമാർക്ക് ഓണറേറിയം നൽകാനുള്ള മാനദണ്ഡം പിൻവലിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഓണറേറിയം നൽകുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള അഞ്ച് മാനദണ്ഡങ്ങൾ കൂടി പിൻവലിച്ചായിരുന്നു ഉത്തരവ്. പത്ത് മാനദണ്ഡങ്ങളിൽ അഞ്ചെണ്ണം നേരത്തെ പിൻവലിച്ചിരുന്നു.