അൽഹസ: പക്ഷാഘാതത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കാസർകോട് കുമ്പള, അരീക്കാട്കുന്ന് സ്വദേശി മുകേഷ് (59) ആണ് മരിച്ചത്. അൽഹസയിലെ ആശുപത്രിയിലാണ് മലയാളി മരിച്ചത്. മൂന്ന് പതിറ്റാണ്ടായി പ്രവാസിയായിരുന്നു. മുകേഷ് അൽഹസ സനയ്യയിൽ ഓട്ടോമൊബൈൽ വർക്ക്ഷോപ് നടത്തിവരികയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 14നാണ് സുഹൃത്തുക്കളോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മുകേഷ് കുഴഞ്ഞുവീണത്. അൽഹസയിലെ ബിൻജലവി ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് ചലനശേഷിയും സംസാരശേഷിയും പൂർണമായും നഷ്ടമായിരുന്നു. ഇതിനുപിന്നാലെയാണ് മരണം. അൽഹസയിലെ പ്രവാസി മലയാളി സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രവർത്തനങ്ങളിൽ മുകേഷ് സജീവമായിരുന്നു.
നിയമനടപടികൾ പൂർത്തീകരിച്ച മൃതദേഹം ഇന്ന് രാത്രി 10.30ന് ദമാം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് നാട്ടിലേക്കയ്ക്കും. മംഗലാപുരം വിമാനത്താവളത്തിൽ നാളെ പുലർച്ചെ 5.30 ന് ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിക്കും.