തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ സമരം തുടരുന്ന ആശാ പ്രവർത്തകർക്കു സൗജന്യമായി പൊങ്കാല കിറ്റെത്തിച്ചു നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നലെ രാവിലെ യാത്രയ്ക്കിടയിൽ സമരവേദിയിൽ എത്തി കിറ്റ് എത്തിക്കാമെന്ന് ഉറപ്പു നൽകിയിരുന്നു. വൈകിട്ട്, പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ നൂറോളം പേർക്കുള്ള അരി, ശർക്കര, വാഴക്കുല, തേങ്ങ എന്നിവ സമരവേദിയിൽ എത്തിച്ച് നൽകുകയായിരുന്നു.
അതേസമയം ആശാ വർക്കർമാർക്കു നല്ലതു സംഭവിച്ചേ മതിയാവൂ എന്നാണു തന്റെ പക്ഷമെന്നു സുരേഷ് ഗോപി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രധനമന്ത്രി നിർമല സീതാരാമനും തമ്മിലെ കൂടിക്കാഴ്ചയെക്കുറിച്ചു ചോദിച്ചപ്പോൾ, ‘അതിനെക്കുറിച്ച് എന്നോട് ഒന്നും ചോദിക്കരുത്, എന്റെ വഴി വേറെയാണ്’ എന്നായിരുന്നു പ്രതികരണം. അതേസമയം തങ്ങൾ പ്രതിഷേധ പൊങ്കാല അല്ല ഇടുന്നതെന്നും സർക്കാരിന്റെ മനസ്സ് മാറാനുള്ള പ്രാർഥനയാണെന്നും ആശാ പ്രവർത്തകർ പറഞ്ഞു.
‘‘സമരം നീട്ടിക്കൊണ്ടുപോകരുതെന്ന് എനിക്ക് എങ്ങനെ പറയാൻ പറ്റും? നിങ്ങൾ സിക്കിമിനെ കണ്ടുപഠിക്കൂ, ആന്ധ്രയെ കണ്ടുപഠിക്കൂ, അങ്ങനെ കൂടുതൽ സംസ്ഥാനങ്ങളുടെ പേരു പറയും. എന്തായാലും ആശമാർക്കു നല്ലതു സംഭവിച്ചേ മതിയാവൂ. ആരെയും കുറ്റം പറയില്ല. സർക്കാരിന് അതിന്റേതായ സമയം എടുക്കും. പണം കായ്ക്കുന്ന മരമൊന്നുമില്ല, പറഞ്ഞ ഉടനെ ഒത്തുതീർപ്പാക്കാൻ. എവിടെനിന്ന് എടുത്തു കൊടുക്കും? അതൊക്കെ അവർക്കു നോക്കേണ്ടേ’’– സുരേഷ് ഗോപി പറഞ്ഞു.