ബഹിരാകാശത്തേക്ക് പോകാൻ ഇനി റോക്കറ്റ് വേണ്ടിവരില്ലേ? ഭൂമിയിൽ നിന്ന് ബഹിരാകാശത്തേക്ക് നീളുന്ന 66,000 മൈൽ, അതായത് ഒരു ലക്ഷത്തിലധികം കിലോമീറ്റർ ദൈർഘ്യമുള്ള സ്‌പേസ് എലിവേറ്റർ യാഥാർഥ്യമാകാനുള്ള സാധ്യത വർധിച്ചതായി ഗവേഷകർ. പദ്ധതിയുടെ ഏറ്റവും വലിയ വെല്ലുവിളിയായ കേബിൾ നിർമാണത്തിന് ആവശ്യമായ വസ്തു കണ്ടെത്തിയെന്നാണ് ഇന്റർനാഷണൽ സ്‌പേസ് എലിവേറ്റർ കൺസോർഷ്യം (ഐ.എസ്.ഇ.സി) അവകാശപ്പെടുന്നത്.
സയൻസ് ഫിക്ഷൻ കഥകളെ ഓർമിപ്പിക്കുന്ന ആശയമാണെങ്കിലും പദ്ധതി ലളിതമാണെന്നാണ് ഗവേഷകർ പറയുന്നത്. ഭൂമധ്യരേഖയ്ക്ക് സമീപം ഉറപ്പിക്കുന്ന അതിശക്തമായ കേബിൾ ഭൂസ്ഥിര ഭ്രമണപഥത്തിനപ്പുറത്തേക്ക് നീട്ടുകയും ബഹിരാകാശത്തുള്ള ഭാരനിയന്ത്രണ സംവിധാനത്തിന്റെ സഹായത്തോടെ വലിച്ചുനിർത്തുകയും ചെയ്യുന്നതാണ് പദ്ധതി. ‘ക്ലൈംബേഴ്‌സ്’ എന്ന് വിളിക്കുന്ന പ്രത്യേക വാഹനങ്ങൾ കേബിളിലൂടെ മുകളിലേക്ക് സഞ്ചരിച്ച് മനുഷ്യരെയും ചരക്കുകളും ഉപകരണങ്ങളും ബഹിരാകാശത്ത് എത്തിക്കും.
ഏകദേശം ഒരു മീറ്റർ വീതിയും 100,000 കിലോമീറ്റർ നീളവുമുള്ളതായിരിക്കും നിർദിഷ്ട കേബിൾ. ഭൂമധ്യരേഖയിലെ സ്‌പേസ്‌പോർട്ടിൽനിന്ന് ആരംഭിച്ച് ഭൂസ്ഥിര ഭ്രമണപഥത്തിന് അപ്പുറത്തുള്ള ഒരു ആങ്കർ വരെ ഇത് നീളും. ഭൂമിയിൽനിന്ന് നോക്കുമ്പോൾ കേബിൾ കാണാൻ പ്രയാസമായിരിക്കും. എന്നാൽ സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതിനാൽ ചില സമയങ്ങളിൽ ആകാശത്ത് നേർത്ത വരപോലെ കാണാനാകും.
വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ മലിനീകരണം കുറയ്ക്കാനും ബഹിരാകാശ അവശിഷ്ടങ്ങൾ ഒഴിവാക്കാനും സംവിധാനത്തിന് സാധിക്കുമെന്നാണ് ഗവേഷകരുടെ വാദം. റോക്കറ്റുകൾ ഉപയോഗിച്ച് ആളുകളെയും ചരക്കുകളും ബഹിരാകാശത്ത് എത്തിക്കുന്നതിനേക്കാൾ ചെലവ് കുറവായിരിക്കുമെന്നും സുരക്ഷിതമായ രീതിയിൽ പ്രവർത്തിപ്പിക്കാനാകുമെന്നും അവർ പറയുന്നു. ബഹിരാകാശത്തേക്കുള്ള ഒരു പാലംപോലെ പ്രവർത്തിക്കുന്ന സ്‌പേസ് എലിവേറ്റർ നിലവിലെ ബഹിരാകാശ യാത്രാ രീതികളെ തന്നെ മാറ്റിമറിക്കുമെന്നും പദ്ധതിയെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഇത്രയും നീളമുള്ള കേബിൾ നിർമിക്കാൻ ആവശ്യമായ ശക്തിയും ഭാരക്കുറവും ഒരേസമയം ഉറപ്പാക്കുക എന്നതായിരുന്നു പദ്ധതിയുടെ ഏറ്റവും വലിയ വെല്ലുവിളി. സ്റ്റീലിനേക്കാൾ ഏകദേശം 100 മടങ്ങ് ശക്തിയുള്ളതും അതേസമയം ഭാരം കുറഞ്ഞതും വൻതോതിൽ നിർമിക്കാനാകുന്നതുമായ വസ്തുവാണ് കേബിളിനായി ആവശ്യമായത്.
നിലവിൽ നടത്തിയ അന്വേഷണങ്ങളിൽ ഏറ്റവും മികച്ച വസ്തുവായി പോളിക്രിസ്റ്റലൈൻ ഗ്രാഫീൻ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ഐ.എസ്.ഇ.സി പറയുന്നത്. ഇലക്ട്രോണിക്സ് ഉൾപ്പെടെയുള്ള വിവിധ വ്യവസായങ്ങളിൽ ഉപയോഗിക്കുന്ന അതിശക്തമായ വസ്തുവാണ് പോളിക്രിസ്റ്റലൈൻ ഗ്രാഫീൻ. നേർത്തതും തുടർച്ചയായതുമായ ഘടനയിൽ ക്രമീകരിച്ച കാർബൺ ആറ്റങ്ങൾ അടങ്ങിയ ഗ്രാഫീനിന്റെ ഒന്നിലധികം ചെറിയ ക്രിസ്റ്റൽ വിഭാഗങ്ങൾ ചേർന്ന രൂപമാണിത്. വലിയ തോതിൽ നിർമിക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന നേട്ടമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.
ബഹിരാകാശത്തേക്ക് ലിഫ്റ്റ് എന്ന ആശയം ഒരു നൂറ്റാണ്ടിലേറെയായി നിലവിലുണ്ട്. ബ്രിട്ടീഷ് എഴുത്തുകാരനായ ആർതർ സി. ക്ലാർക്ക് 1979ൽ പുറത്തിറക്കിയ ‘ദി ഫൗണ്ടെയ്ൻസ് ഓഫ് പാരഡൈസ്’ എന്ന നോവലിലൂടെയാണ് ആധുനിക സയൻസ് ഫിക്ഷനിൽ ഈ ആശയത്തിന് വലിയ പ്രചാരം ലഭിച്ചത്.
എന്നാൽ പ്രവർത്തിക്കുന്ന ഒരു സ്‌പേസ് എലിവേറ്റർ യാഥാർഥ്യമാക്കാൻ ഇനിയും നിരവധി കടമ്പകളുണ്ട്. വൻതോതിലുള്ള മൂലധന നിക്ഷേപം കണ്ടെത്തുന്നതും സുരക്ഷ ഉറപ്പാക്കുന്നതും പ്രധാന വെല്ലുവിളികളാണ്. ബഹിരാകാശ അവശിഷ്ടങ്ങളും വലിയ ഭീഷണിയാണ്. താഴ്ന്ന ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്ന വസ്തുക്കൾ കേബിളിൽ ഇടിച്ച് കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ട്. ഇതിനെ മറികടക്കാൻ ഒന്നിലധികം കേബിളുകൾ ഉപയോഗിക്കുന്നതിനും ലിഫ്റ്റിന് ചുറ്റും നിയന്ത്രിത മേഖല സൃഷ്ടിക്കുന്നതിനുമുള്ള നിർദേശങ്ങളും ഗവേഷകർ മുന്നോട്ടുവച്ചിട്ടുണ്ട്.






