തിരുവനന്തപുരം: പോസ്റ്റിങ് ലഭിക്കാത്തതിനെ തുടർന്ന് സെക്രട്ടേറിയറ്റിലെ അമ്പതോളം ജീവനക്കാർ ജോലിയില്ലാതെ വീട്ടിലിരുന്ന് ശമ്പളം വാങ്ങുന്നതായി റിപ്പോർട്ട്. പൊതുഭരണ വകുപ്പിലെ 28 ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉയർന്ന ശമ്പളമുള്ള ജീവനക്കാരാണ് നിലവിൽ നിയമനം ലഭിക്കാതെ കാത്തിരിക്കുന്നത്.
മാസം രണ്ട് ലക്ഷത്തിലേറെ രൂപ ശമ്പളം ലഭിക്കുന്ന ഉദ്യോഗസ്ഥർ വരെ ഇതിൽ ഉൾപ്പെടുന്നുവെന്നാണ് വിവരം. മുൻ സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലും വിവിധ ഡെപ്യൂട്ടേഷൻ തസ്തികകളിലും പ്രവർത്തിച്ചിരുന്ന ജീവനക്കാരാണ് സർക്കാർ മാറിയതോടെ മാതൃസർവീസിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ ഇവർക്ക് ഇതുവരെ പുതിയ പോസ്റ്റിങ് നൽകിയിട്ടില്ല.
ഒരു മാസത്തിലേറെയായി ഈ ഉദ്യോഗസ്ഥർ നിയമനം കാത്തിരിക്കുകയാണ്. സെക്രട്ടേറിയറ്റിൽ നിരവധി ഒഴിവുകൾ നിലനിൽക്കുമ്പോഴും പോസ്റ്റിങ് നടപടികൾ വൈകുന്നതാണ് ജീവനക്കാരെ ജോലിയില്ലാതെ തുടരാൻ ഇടയാക്കിയത്.
കോൺഗ്രസ് അനുകൂല സർവീസ് സംഘടനകൾക്കിടയിലെ തർക്കങ്ങളാണ് നിയമന നടപടികൾ വൈകാൻ കാരണമെന്നാണ് സൂചന. ചില സംഘടനകളുമായി ബന്ധപ്പെട്ട ജീവനക്കാർക്ക് പ്രമോഷനും മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് പോസ്റ്റിങ് വൈകുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.
അതേസമയം, വിഷയത്തിൽ സർക്കാർ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.













































