ജക്കാർത്ത: മോശം കാലാവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ ജാവ ദ്വീപിനും ബോർണിയോയ്ക്കുമിടയിൽ സർവീസ് നടത്തിയ കപ്പൽ കടലിൽ അപകടത്തിൽപ്പെട്ടു. സംഭവത്തിൽ ഒരാൾ മരിക്കുകയും നൂറിലേറെ പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. 243 യാത്രക്കാരും ജീവനക്കാരുമുണ്ടായിരുന്ന വിർഗോ ട്രാൻസ്‌പോർട്ട് 8 എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്.
കിഴക്കൻ ജാവയിലെ സുരബായയിൽ നിന്ന് പുറപ്പെട്ട ഫെറി ഞായറാഴ്ച പുലർച്ചെ കപ്പൽ കമ്പനിക്ക് നൽകിയിരുന്ന ബന്ധം നഷ്ടപ്പെടുകയായിരുന്നു. ബോർണിയോ ദ്വീപിലെ തെക്കൻ കലിമന്താൻ പ്രവിശ്യയിലെ ബൻജർമാസിനിലേക്കായിരുന്നു കപ്പൽ യാത്ര ചെയ്തിരുന്നത്. ഞായറാഴ്ച വരെ 103 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി പ്രാദേശിക തിരച്ചിൽ- രക്ഷാപ്രവർത്തന വിഭാഗം മേധാവി ഐ പുതു സുഡായന അറിയിച്ചു. രക്ഷപ്പെടുത്തിയവരിൽ ഒരാൾ പിന്നീട് മരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ബൻജർമാസിൻ തുറമുഖത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുഡായന.
അപകടസ്ഥലത്ത് 2.5 മീറ്റർ വരെ ഉയരമുള്ള തിരമാലകളാണ് ഉണ്ടായിരുന്നതെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. കടൽ അതീവ പ്രക്ഷുബ്ധമായിരുന്നതിനാൽ രക്ഷാപ്രവർത്തനം വലിയ അപകടസാധ്യതയോടെയാണ് നടത്തേണ്ടിവന്നതെന്നും അധികൃതർ പറഞ്ഞു. 40 മീറ്റർ നീളമുള്ള ബസർണാസ് (ഇന്തോനേഷ്യൻ ദേശീയ തിരച്ചിൽ-രക്ഷാ ഏജൻസി) കപ്പലിനുപോലും ഇത്തരം സാഹചര്യത്തിൽ വലിയ അപകടസാധ്യതയുണ്ടായിരുന്നുവെന്ന് സുഡായന വ്യക്തമാക്കി.
ഫെറിയുടെ ക്യാപ്റ്റൻ കപ്പൽ ചെരിയുന്നതായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് സുഡായന നേരത്തെ എഎഫ്പിയോട് പറഞ്ഞിരുന്നു. കപ്പലിന്റെ അവസാനമായി കണ്ടെത്തിയ സ്ഥാനം ജാവ കടലിലായിരുന്നു. ലക്ഷ്യസ്ഥാനമായ ബൻജർമാസിനിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ അകലെയായിരുന്നു ഈ സ്ഥലം.
17,000-ത്തിലേറെ ദ്വീപുകളുള്ള ഇന്തോനേഷ്യയിൽ ദൈനംദിന ഗതാഗതത്തിനും വിനോദസഞ്ചാരത്തിനുമായി ബോട്ട് സർവീസുകളെ വലിയ തോതിൽ ആശ്രയിക്കുന്നുണ്ട്. അതിനാൽ കടൽ അപകടങ്ങളും ഇവിടെ പതിവാണ്. സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചകളും പ്രവചനാതീതമായ കാലാവസ്ഥയുമാണ് രാജ്യത്തെ നിരവധി ജലഗതാഗത ദുരന്തങ്ങൾക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇതിനിടെ, ഇന്തോനേഷ്യയിൽ മറ്റൊരു ബോട്ട് അപകടവും തിരച്ചിൽ- രക്ഷാപ്രവർത്തനത്തിന് കാരണമായിട്ടുണ്ട്. തിങ്കളാഴ്ച എട്ട് പേരുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് ബാന്റൻ പ്രവിശ്യയിലെ അനക് ക്രകറ്റാവു അഗ്നിപർവതത്തിന് സമീപം കാണാതായിരുന്നു. പ്രാദേശിക, അന്തർദേശീയ വാർത്താ ഏജൻസികളിൽ ജോലി ചെയ്യുന്ന അഞ്ച് മാധ്യമപ്രവർത്തകരും ബോട്ടിലുണ്ടായിരുന്നു. അഗ്നിപർവത സ്ഫോടനം റിപ്പോർട്ട് ചെയ്യാനാണ് മാധ്യമപ്രവർത്തകർ പ്രദേശത്തേക്ക് പോയത്. സ്ഫോടനത്തെ തുടർന്ന് ജക്കാർത്തയിലെ പ്രധാന വിമാനത്താവളമുൾപ്പെടെ നിരവധി വിമാനത്താവളങ്ങളുടെ പ്രവർത്തനം തടസപ്പെട്ടിരുന്നു.
കഴിഞ്ഞ മാസവും ഇന്തോനേഷ്യൻ കടലിൽ കപ്പൽ അപകടമുണ്ടായിരുന്നു. ബാലി ദ്വീപിന് സമീപമുള്ള ലൊംബോക് കടലിടുക്കിൽ ഓഗസ്റ്റ് 12-ന് പുലർച്ചെയുണ്ടായ ഫെറി തീപിടിത്തത്തിൽ ഒരാൾ മരിക്കുകയും അഞ്ച് പേരെ കാണാതാവുകയും ചെയ്തു. 211 പേരെ രക്ഷപ്പെടുത്താൻ അന്ന് കഴിഞ്ഞിരുന്നു. ബാലിയിൽ നിന്ന് ലൊംബോകിലേക്ക് പോകുകയായിരുന്ന കപ്പലായാണ് അപകടത്തിൽപ്പെട്ടത്.






