കൊച്ചി: റിയൽ എസ്റ്റേറ്റ് കമ്പനിയായ കോൺഫിഡൻ്റ് ഗ്രൂപ്പ് കമ്പനി സി.ജെ റോയി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ആദായനികുതി വകുപ്പ്. റോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സഹകരിക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. പരിശോധനയും നടപടികളും നിയമപരമാണെന്നും സമ്മർദങ്ങളുണ്ടായിട്ടില്ലെന്നും റോയ് എഴുതി നൽകിയിരുന്നെന്നും ഉദ്യോഗസ്ഥർ പറയുന്നു.
വ്യാഴാഴ്ചയാണ് സിജെ റോയിയുടെ മൊഴി രേഖപ്പെടുത്തിയത്. മറ്റൊരു സാക്ഷിയുടെ സാന്നിധ്യത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. റോയ് ആത്മഹത്യ ചെയ്ത ദിവസമായ ഇന്നലെ അദ്ദേഹത്തെ ചോദ്യം ചെയ്യുകയോ കാണുകയോ ചെയ്തിട്ടില്ല. ആദായനികുതി വകുപ്പ് വിശദീകരിക്കുന്നു.
അതേസമയം റോയിയുടെ കുടുംബാംഗങ്ങളുടെ മൊഴി കർണാടക പോലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ്‌മെൻ്റ് രേഖപ്പെടുത്തി. ബെംഗളൂരു ഹലസുരുവിലെ ഹോട്ടലിലാണ് മൊഴി രേഖപ്പെടുത്തിയത്. റോയിയുടെ ഡയറി അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച ആദായനികുതി വകുപ്പ് റെയ്ഡിനിടെ സി.ജെ റോയ് സ്വയം വെടിവച്ചു മരിച്ചു. ലാങ്ഫഡ് കമ്പനിയിലെ കമ്പനി ആസ്ഥാനത്ത് ഉച്ചകഴിഞ്ഞ് മൂന്നേകാലിനായിരുന്നു സംഭവം. കൊച്ചിയിൽനിന്നുള്ള എട്ടംഗ ആദായനികുതി സംഘമാണ് റെയ്ഡ് നടത്തിയത്. നോട്ടീസ് നൽകി റോയിയെ ദുബായിൽനിന്നു വിളിച്ചുവരുത്തിയ ശേഷമായിരുന്നു റെയ്ഡ്.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റോയിയുടെ മരണത്തിനു കാരണക്കാരെന്നു സഹോദരൻ സി.ജെ.ബാബു ആരോപിച്ചു. ഓഫീസിൽ അദ്ദേഹത്തെ തടഞ്ഞുവച്ചെന്നും ഉദ്യോഗസ്ഥർ സമ്മർദത്തിലാക്കിയതിനെത്തുടർന്നാണ് ജീവനൊടുക്കിയതെന്നും ലീഗ് അഡ്വൈസർ പ്രകാശ് ആരോപിച്ചു. രേഖകളെടുക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ചു കാബിനിലേക്കു പോയ റോയിയെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പ്രകാശ് പറഞ്ഞു.
അമ്മയോട് സംസാരിക്കണമെന്ന് പറഞ്ഞ് സി.ജെ.റോയി സ്വന്തം ക്യാബിനിലേയ്ക്ക് കയറി; ആരെയും ക്യാബിനിലേക്ക് കയറ്റി വിടരുതെന്ന് സെക്യൂരിറ്റിയ്ക്ക് നിർദ്ദേശം സൽകി; 10 മിനിറ്റ് കഴിഞ്ഞ് ക്യാബിന് മുന്നിലെത്തി മുട്ടിയെങ്കിലും അകത്തുനിന്നും പ്രതികരണമുണ്ടായില്ല. കതക് ഉള്ളിൽ നിന്നും ലോക്കിട്ട നിലയിലായിരുന്നു. കതക് തകർത്ത് ഉള്ളിൽ കയറിയപ്പോൾ ഷർട്ടിൽ നിറയെ ചോരയുമായി കസേരയിൽ ഇരിക്കുകയായിരുന്നു റോയി: കോൺഫിഡൻ്റ് ഗ്രൂപ്പ് എംഡി ടി.എ.ജോസഫ്






