പാറ്റ്ന: ഫസ്റ്റ് എ.സി കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതിനിടെ 75 ലിറ്റർ വിദേശമദ്യവുമായി യുവതി അറസ്റ്റിൽ. ഡൽഹിയിൽനിന്ന് ബിഹാറിലേക്ക് യാത്ര ചെയ്യുകയായിരുന്ന നേഹ ഝാ (25), ബന്ധുവായ ഈശാൻ കുമാർ എന്നിവരെയാണ് സമസ്തിപൂർ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ പോലീസ്, ആർ.പി.എഫ്. സംഘം പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഫസ്റ്റ് എ.സി. കൂപ്പെയിൽ പരിശോധന നടത്താനെത്തിയ പോലീസ് വാതിൽ മുട്ടിയപ്പോൾ യാതൊരു പരിഭ്രമവുമില്ലാതെയാണ് നേഹ വാതിൽ തുറന്നത്. ഉദ്യോഗസ്ഥരോട് ഇംഗ്ലീഷിൽ സംസാരിച്ച യുവതി പരിശോധനയ്ക്കിടെയും ശാന്തത കൈവിടാതിരുന്നതും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ഏകദേശം 1.5 ലക്ഷം രൂപ വിലമതിക്കുന്ന 75 ലിറ്ററോളം വിദേശമദ്യം കണ്ടെത്തിയത്. ഡിസംബറിൽ വീട്ടിൽ നടക്കാനിരിക്കുന്ന വിവാഹത്തിനായി ഹരിയാനയിൽനിന്ന് മദ്യം കൊണ്ടുവന്നതാണെന്നാണ് ചോദ്യം ചെയ്യലിൽ നേഹയുടെ മൊഴി. എന്നാൽ ബിഹാറിൽ മദ്യനിരോധനം നിലവിലുള്ളതിനാൽ മദ്യം കൈവശം വയ്ക്കുന്നതും കടത്തുന്നതും നിയമവിരുദ്ധമാണെന്ന് പോലീസ് വ്യക്തമാക്കി.
ടിക്കറ്റില്ലാതെയാണ് നേഹ ഫസ്റ്റ് എ.സി. കോച്ചിൽ യാത്ര ചെയ്തിരുന്നതെന്നും പോലീസ് അറിയിച്ചു.
നേഹയുടെ കുടുംബത്തിന് മുൻപും മദ്യക്കടത്ത് കേസുകളിൽ ബന്ധമുണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ അച്ഛനും സഹോദരിയും സമാന കേസുകളിൽ നേരത്തെ അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
യുവതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ദർഭംഗയിലെ പ്രമുഖ വ്യവസായികളുടെയും ഡോക്ടർമാരുടെയും നമ്പറുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് വിതരണം ചെയ്യുന്നതിനായാണോ മദ്യം എത്തിച്ചതെന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.






