ചേർത്തല: ആഭ്യന്തര മന്ത്രിയുടെ പ്രൊജക്ട് സീറോയിൽ പെട്ടത് ആലപ്പുഴ ചേർത്തല ഡിവൈഎസ്പി. കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി അനിൽകുമാറിനെ വിജിലൻസ് ഓടിച്ചിട്ട് പിടികൂടി. മാലിന്യം നീക്കം ചെയ്യുന്ന വാഹനം വിട്ടുകൊടുക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡിവൈഎസ്പി അറസ്റ്റിലായത്. ശുചിമുറി മാലിന്യങ്ങൾ നീക്കം ചെയ്യുന്ന വാഹനങ്ങൾ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പോലീസ് പിടിച്ചെടുത്തിരുന്നു. ഈ വാഹനങ്ങൾ വിട്ടുകൊടുക്കുന്നതിന് ഡിവൈഎസ്പി രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ഉടമ വിജിലൻസിനെ അറിയിക്കുകയായിരുന്നു.
വാഹനം വിട്ടുനൽകാൻ രണ്ട് ലക്ഷം രൂപയാണ് അനിൽകുമാർ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതിൽ അഡ്വാൻസായി 50,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസെത്തിയത്. വീട്ടിൽ പണം എത്തിക്കാനായിരുന്നു ഡിവൈഎസ്പി ആവശ്യപ്പെട്ടത്. തുടർന്ന് പണം നൽകാൻ വാഹന ഉടമ ഡിവൈഎസ്പിയുടെ വീട്ടിലേക്ക് എത്തിയപ്പോൾ വിജിലൻസ് സംഘം പിന്തുടരുകയായിരുന്നു. കൈക്കൂലി പണം വാങ്ങവേ വിജിലൻസിനെ കണ്ട് അനിൽകുമാർ വീട്ടിൽകയറി കതകടച്ചു. പിന്നീട് വീടിൻറെ മേൽക്കൂര പൊളിച്ചിറങ്ങിയ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു.
രണ്ടാമത്തെ നിലയിൽ നിന്ന് താഴേക്ക് ചാടിയിറങ്ങിയ അനിൽ മതിൽ ചാടിക്കടന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിജിലൻസ് ഇയാളെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. അഴിമതി രഹിത കേരളം ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിജിലൻസിൽ ‘പ്രോജക്ട് സീറോ’ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിൻറെ ഭാഗമായി സംസ്ഥാന വ്യാപകമായി കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണ്. ഇതിനിടെയാണ് അറസ്റ്റ്. അതേസമയം ഡിവൈഎസ്പി അനിൽകുമാറിനെതിരെ നേരത്തെയും കൈക്കൂലി ആരോപണം ഉയർന്നിരുന്നു.
















































