ആലപ്പുഴ: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ വെള്ളാപ്പള്ളി നടേശൻ സിപിഐ നേതൃത്വത്തെയും മുൻ എംഎൽഎ യു. പ്രതിഭയെയും രൂക്ഷമായി വിമർശിച്ച് രംഗത്ത്. അധികാരത്തിന്റെ തണലിൽ പല കാര്യങ്ങളും മറച്ചുവയ്ക്കാമെന്ന് കരുതിയെങ്കിലും ജനങ്ങൾ എല്ലാം കാണുന്നുണ്ടായിരുന്നുവെന്നും തിരഞ്ഞെടുപ്പിൽ അവർ അതിന് കൃത്യമായ മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
യു. പ്രതിഭയുടെ മകനെ ചുറ്റിപ്പറ്റിയ വിവാദങ്ങളെ പരാമർശിച്ചുകൊണ്ടായിരുന്നു വെള്ളാപ്പള്ളിയുടെ വിമർശനം. “മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഇത്തരം പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അവർ ഓർക്കണമായിരുന്നു. ജനങ്ങൾ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്നു” എന്നാണ് അദ്ദേഹം പറഞ്ഞത്. അധികാര സ്വാധീനം ഉപയോഗിച്ച് ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാമെന്ന ധാരണ തെറ്റാണെന്നും വോട്ടർമാർക്ക് എല്ലാം വ്യക്തമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ നടന്ന നടപടികളിലും വെള്ളാപ്പള്ളി അതൃപ്തി രേഖപ്പെടുത്തി. മുസ്ലിം ലീഗിനെ വിമർശിച്ചെന്ന പേരിൽ ഫ്ലക്സിൽ നിന്ന് മാത്യു കുഴൽനാടന്റെ ചിത്രം വെട്ടിമാറ്റിയത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു. “പ്രഗത്ഭനായ അഭിഭാഷകനും കരുത്തനായ ജനപ്രതിനിധിയുമായ ഒരാളോട് ഇങ്ങനെ പെരുമാറുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല” എന്നായിരുന്നു പ്രതികരണം.
അഭിപ്രായസ്വാതന്ത്ര്യം അടിച്ചമർത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സത്യം പറയുന്നവരെ വേട്ടയാടുന്ന സാഹചര്യം കേരളത്തിൽ ശക്തമാകുകയാണെന്നും മുസ്ലിം ലീഗിനെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയ സമീപനമാണ് ചിലർക്കുള്ളതെന്നും വെള്ളാപ്പള്ളി വിമർശിച്ചു. “വായടപ്പിക്കാനുള്ള ശ്രമങ്ങൾ കേരളം പോകുന്ന ദിശയുടെ സൂചനയാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽഡിഎഫിന്റെ പരാജയത്തിന് തന്റെ പ്രസ്താവനകളാണ് കാരണമെന്ന് സിപിഐ ഉന്നയിച്ച ആരോപണങ്ങളെയും വെള്ളാപ്പള്ളി തള്ളി. സിപിഐയുടെ സ്വന്തം നേതൃത്വപരാജയവും നയപരമായ പാളിച്ചകളുമാണ് തിരിച്ചടിക്ക് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. “ഭരണത്തിൽ ഇരുന്നുകൊണ്ട് സർക്കാരിന്റെ ഇമേജ് തകർക്കാൻ ശ്രമിച്ചവരാണ് സിപിഐ. മറ്റുള്ളവരെ കുറ്റപ്പെടുത്താൻ അവർക്കവകാശമില്ല” എന്നായിരുന്നു വിമർശനം.
മുന്നണിക്കുള്ളിലെ ഐക്യമില്ലായ്മയും പരസ്പരം കാലുവാരുന്ന രാഷ്ട്രീയവുമാണ് എൽഡിഎഫിന് ഭരണത്തുടർച്ച നഷ്ടപ്പെടുത്തിയത് എന്നും അദ്ദേഹം ആരോപിച്ചു. ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട ഘട്ടത്തിൽ പരസ്പര അവിശ്വാസമാണ് മുന്നണിയെ തളർത്തിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള ചർച്ചകളിലും അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസിനുള്ളിൽ ചർച്ചകൾ സജീവമാണെങ്കിലും അന്തിമ തീരുമാനം ഹൈക്കമാൻഡിനായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. “പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യം” എന്ന് പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ തനിക്ക് പ്രത്യേക പങ്കില്ലെന്നും വ്യക്തമാക്കി.
വിഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന ആവശ്യം ഒരു വിഭാഗം ഉയർത്തുന്നുണ്ടെങ്കിലും സാധ്യതാപട്ടികയിലുള്ള നേതാക്കൾ എല്ലാം യോഗ്യരാണെന്നാണ് വെള്ളാപ്പള്ളിയുടെ അഭിപ്രായം. എന്നാൽ ഒരു ആലപ്പുഴക്കാരൻ എന്ന നിലയിൽ മുഖ്യമന്ത്രി പദം ജില്ലയിലേക്ക് വരുന്നത് സന്തോഷകരമായ കാര്യമാകുമെന്നും അത് ജില്ലയ്ക്കും സംസ്ഥാനത്തിനും ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















































