തിരുവനന്തപുരം: തിരുവനന്തപുരം മേയർ വി വി രാജേഷും ബിജെപിയും നിഷ്കളങ്കനെന്നും നിരപരാധിയെന്നും പറഞ്ഞ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്ന കൗൺസിലർ ആർ സുഗതൻ കൊടും ക്രിമിനലെന്ന് കണ്ടെത്തൽ. സുഗതൻ കാപ്പാ കേസിൽ പ്രതിയാണെന്ന വിവരം പോലീസ് അറിയിച്ചില്ലെന്ന മേയറുടെ വാദം വെറും മുട്ടാപ്പോക്ക് ന്യായം മാത്രം. 2023ലും 25ലും കാപ്പ പ്രകാരം സുഗതനെതിരെ കുറ്റം ചുമത്തിയിരുന്നു. മൂന്നാം തവണയും കാപ്പ ചുമത്തി ഉത്തരവിറങ്ങിയത് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിന് തൊട്ടു തലേന്നാണ്. കാപ്പ അടക്കം 7 കേസുകളിൽ പ്രതിയായിരിക്കുമ്പോഴാണ് വാഴോട്ടുകോണത്ത് സുഗതനെ ബിജെപി തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി സുഗതൻ മത്സരിക്കുന്നത്.
ഇതു തെളിയിക്കുന്ന പോലീസ് രേഖകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കാപ്പ നിയമപ്രകാരം കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഒന്നെങ്കിൽ തടവിലിടുകയോ, അല്ലെങ്കിൽ നാടുകടത്തുകയോ ആറുമാസം സ്റ്റേഷനിൽ വന്ന് ഒപ്പിടുകയോ വേണം. ഇതനുസരിച്ച് ആർ സുഗതനെതിരെ ആദ്യമായി കാപ്പ ചുമത്തുന്നത് 2023 ലാണ്. പോലീസ് രേഖകളിൽ സുഗതനെതിരെ 2019 മുതൽ കേസുകളുണ്ട്. 2019 ഓഗസ്റ്റ് 25ന് കല്ല് കൊണ്ട് ഒരാളെ തലക്കടിച്ചതിന് മനപ്പൂർവ്വമല്ലാത്ത നരഹത്യ ശ്രമത്തിന് കേസ്, 2023 ജൂലൈ 20ന് വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകർക്കൽ. അതേ വർഷം ജൂലൈ 17ന് ഭർത്താവിന് എതിരെയുള്ള പകതീർക്കാൻ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ചതിന് കേസ്.
2023 ൽ ആദ്യ കാപ്പ കേസിൽ അങ്ങനെ ആറുമാസം സ്റ്റേഷനിൽ വന്ന് ഒപ്പിട്ടു. പിന്നീട് 2025 ലും കാപ്പ ചുമത്തി. 2025 മാർച്ച് 14ന് ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ മനപൂർവ്വമല്ലാത്ത നരഹത്യശ്രമ കുറ്റത്തിന് കേസെടുത്തു. അതേവർഷം ജൂലൈ 25ന് സെക്യൂരിറ്റി ജീവനക്കാരനെ പണം നൽകാത്തതിന് ഒരു ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസിലും കേസ്. ഇതോടെയാണ് രണ്ടാം തവണയും കാപ്പ ചുമത്തിയത്. ഈ കേസിൽ നാല് മാസം ഒപ്പിട്ടപ്പോഴേക്കും ബാക്കിയുള്ള രണ്ട് മാസം ഇളവ് ചെയ്തു.
2026 ഫെബ്രുവരി 2ന് അന്ന് എംഎൽഎ ആയിരുന്ന വി കെ പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസപ്പെടുത്തി എന്ന കേസും സുഗതനെതിരെയുണ്ടായി. ഇതെല്ലാമുൾപ്പെടെ 2019 മുതൽ 2026 വരെ മൂന്ന് വധശ്രമ കേസുകൾ ഉൾപ്പെടെ 7 ക്രിമിനൽ കേസുകളിലാണ് സുഗതൻ പ്രതിയായത്
ഈ കേസുകൾ എല്ലാം നിലനിൽക്കുകയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സുഗതനെ ബിജെപി വാഴോട്ടുകോണത്ത് ബിജെപി സ്ഥാനാർഥിയാക്കിയത്. തുടർന്ന് കൗൺസിലറായി ജയിക്കുകയും ചെയ്തു. പക്ഷേ മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും ഇപ്പോഴത്തെ അറസ്റ്റിന് കാരണമായ വധശ്രമ കേസുമെത്തി. വെള്ളയ്ക്കാട് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഗാനമേളക്കിടെ പുതിയ പാട്ടുപാടാൻ ആവശ്യപ്പെട്ട് രണ്ട് പേർ വേദിക്ക് അരികിലെത്തി ബഹളം വച്ചു. അല്പം കഴിഞ്ഞ് സ്ഥലത്തെത്തിയ സുഗതൻ പരിപാടി അലങ്കോലപ്പെടുത്തിയെന്ന് ആരോപിച്ച് ആളുമാറി യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് മർദ്ദിച്ചു. കേസെടുത്തെത്തിന് പിന്നാലെ സുഗതൻ ആദ്യം സെഷൻസ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും മുൻകൂർ ജാമ്യ അപേക്ഷ നൽകി. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളി.
തുടർന്ന് ഈമാസം ഏഴിന് പോലീസിന് മുന്നിൽ കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് തയ്യാറാകാതെ സുഗതൻ ഒളിവിൽ പോവുകയായിരുന്നു. തൊട്ടു പിന്നാലെ പോലീസ് സുഗതനെതിരെ മൂന്നാമതും കാപ്പ ചുമത്താൻ ജില്ലാ കളക്ടർക്ക് ശുപാർശ നൽകി. ഇതിൽ നടപടികൾ പൂർത്തിയായി കരുതൽ തടങ്കലിൽ വയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിറക്കുന്നത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. ഇതറിയാതെയാണ് പിറ്റേന്ന് സുഗതൻ ഒളിവിൽ നിന്ന് വീട്ടിലെത്തിയത്. അപ്പോഴാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വീട് വളയുന്നതും സുഗതനെ അറസ്റ്റ് ചെയ്യുന്നതും.

















































