വാഷിങ്ടൻ: സമാധാനകരാറിൽ ഇറാൻ ഉടൻ ഒപ്പുവെക്കാത്ത പക്ഷം കൂടുതൽ ശക്തമായ ആക്രമണങ്ങൾ നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. വൈദ്യുതിനിലയങ്ങൾ, പാലങ്ങൾ ഉൾപ്പെടെയുള്ള നിർണായക അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിടാൻ സൈന്യത്തിന് നിർദേശം നൽകുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഇറാൻ പശ്ചിമേഷ്യയിലെ സ്ഥിരം പ്രശ്നകാരികളിലൊന്നാണെന്നും കരാറിലെത്തുന്നത് വൈകിപ്പിക്കുന്നതിന് വലിയ വില നൽകേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ സൈനിക ശേഷി ഗണ്യമായി ദുർബലമായതായും അവർ പൂർണമായും പരാജയപ്പെട്ടുവെന്നുമാണ് അദ്ദേഹത്തിന്റെ അവകാശവാദം.
അതേസമയം, യുഎസിന്റെ ഭീഷണികൾക്ക് വഴങ്ങില്ലെന്നും ഏത് ആക്രമണത്തിനും ശക്തമായ മറുപടി നൽകുമെന്നും ഇറാൻ സൈന്യം വ്യക്തമാക്കി. മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് ഇരു രാജ്യങ്ങളുടെയും പരസ്യ വെല്ലുവിളികൾ.
ഇതിനിടെ, ഒമാൻ തീരത്ത് നടന്ന മിസൈൽ ആക്രമണത്തിൽ ഇറാനിൽനിന്ന് പുറപ്പെട്ട എണ്ണക്കപ്പലിന് തീപിടിച്ചു. സംഭവത്തിൽ മൂന്ന് ഇന്ത്യൻ നാവികരെ കാണാതായതായി റിപ്പോർട്ടുണ്ട്. ഇവരിൽ ഒരാൾ മരിച്ചതായും സൂചനകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
അസംസ്കൃത എണ്ണയും രാസവസ്തുക്കളും കൊണ്ടുപോകുകയായിരുന്ന എം.ടി. സെറ്റെബെല്ലോ എന്ന കപ്പലാണ് ആക്രമണത്തിനിരയായത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരും ഇന്ത്യക്കാരായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിൽ 21 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
ഉപരോധ നിയന്ത്രണങ്ങൾ ലംഘിക്കാൻ ശ്രമിച്ചതിനാലാണ് ഇറാനിയൻ തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പലിനെ ലക്ഷ്യമിട്ടതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച കപ്പലിന്റെ ദൃശ്യങ്ങളും പിന്നീട് പുറത്തുവിട്ടു.
സംഭവത്തിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തുകയും യുഎസ് അധികൃതരോട് പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്. കാണാതായ ഇന്ത്യക്കാരെ കണ്ടെത്തുന്നതിനും രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനുമായി നയതന്ത്ര തലത്തിൽ ഇടപെടലുകൾ തുടരുകയാണെന്നാണ് വിവരം.


















































