മോസ്കോ: റഷ്യയ്‌ക്കെതിരെ യുക്രൈൻ നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണത്തിൽ ആയിരത്തിലേറെ ഡ്രോണുകൾ ഉപയോഗിച്ചതായി റഷ്യൻ പ്രതിരോധ സേനം. മോസ്കോ ലക്ഷ്യമിട്ട് മാത്രം നൂറുകണക്കിന് ഡ്രോണുകൾ എത്തിയതായാണ് റിപ്പോർട്ട്. റഷ്യയിലെ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ മൂന്നാമത്തെയും അവസാനത്തെയും ദിവസമായ ഞായറാഴ്ചയാണ് ആക്രമണം നടന്നത്. മോസ്കോ നഗരത്തിന്റെ മേയർ സെർജി സോബ്യാനിൻ ഇതിനെ തലസ്ഥാന നഗരിക്കെതിരായ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ഡ്രോൺ ആക്രമണമെന്നാണ് വിശേഷിപ്പിച്ചത്.
ആക്രമണത്തിൽ മോസ്കോ ഓയിൽ റിഫൈനറിക്കും ഒരു താമസക്കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചതായി മേയർ അറിയിച്ചു. മോസ്കോ മേഖലയിൽ രണ്ട് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഗവർണർ ആൻഡ്രെയ് വൊറോബ്യോവ് പറഞ്ഞു. മരിച്ചവരിൽ 74 വയസുള്ള പുരുഷനും 44 വയസുള്ള സ്ത്രീയും ഉൾപ്പെടുന്നു.
റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1,110 യുക്രൈൻ ഡ്രോണുകൾ വെടിവച്ചിട്ടു. റഷ്യ അനധികൃതമായി കൂട്ടിച്ചേർത്തതായി യുക്രൈൻ ആരോപിക്കുന്ന ക്രിമിയൻ ഉപദ്വീപിനും കരിങ്കടലിലെ വിവിധ മേഖലകൾക്കും നേരെയുണ്ടായ ഡ്രോണുകളും ഇതിൽ ഉൾപ്പെടുന്നു. മോസ്കോയിലേക്ക് വരികയായിരുന്ന 450 ഡ്രോണുകൾ തകർത്തതായി മേയർ സോബ്യാനിൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മോസ്കോയ്‌ക്കെതിരായ ആക്രമണമെന്നാണ് സോബ്യാനിൻ ആരോപിച്ചത്. എന്നാൽ അതിനുള്ള ശ്രമം പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ മോസ്കോ ഓയിൽ റിഫൈനറിക്കും ഒരു താമസക്കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചതായും അദ്ദേഹം വ്യക്തമാക്കി.
യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കിയും ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചു. വിവിധതരം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് റഷ്യയിലെ ലക്ഷ്യങ്ങൾ ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. യുക്രൈൻ തദ്ദേശീയമായി വികസിപ്പിച്ച ഫ്ലമിംഗോ, പെലിക്കൻ മിസൈലുകളും ആക്രമണത്തിൽ ഉപയോഗിച്ചതായി സെലൻസ്കി അവകാശപ്പെട്ടു. എണ്ണ, ലോജിസ്റ്റിക്സ് മേഖലയിലെ സൗകര്യങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയുടെ യുദ്ധശ്രമങ്ങൾക്ക് സാമ്പത്തികമായി സമ്മർദം സൃഷ്ടിക്കുകയാണ് ഇത്തരം ആക്രമണങ്ങളുടെ ലക്ഷ്യമെന്നും സെലൻസ്കി വ്യക്തമാക്കി. യുദ്ധയന്ത്രത്തിന് ധനസഹായം നൽകുന്ന കോടിക്കണക്കിന് ഡോളറിന്റെ വരുമാനത്തെ ലക്ഷ്യമിടുന്നതായാണ് അദ്ദേഹത്തിന്റെ വിശദീകരണം.
അതേസമയം, റഷ്യൻ ആക്രമണങ്ങളിൽ നിന്ന് യുക്രൈൻ പ്രതിരോധം തുടരുകയാണെന്നും സെലൻസ്കി പറഞ്ഞു. ശനിയാഴ്ച യുക്രൈന്റെ ഖേഴ്സൺ മേഖലയിലെ ഒരു ആശ്രമത്തിന് നേരെയുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ ഒരു പുരോഹിതൻ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
അതേസമയം ശനിയാഴ്ച വൈകുന്നേരം യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ഒരു അമ്മയും അവരുടെ രണ്ട് കുട്ടികളും കൊല്ലപ്പെട്ടതായി കീവ് റീജിയണൽ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ മേധാവി ടിമൂർ തകചെങ്കോ അറിയിച്ചു. ഇതേ ആക്രമണത്തിൽ പരുക്കേറ്റ മറ്റൊരു കുട്ടി ഞായറാഴ്ച ആശുപത്രിയിൽ മരിച്ചതായും അദ്ദേഹം പിന്നീട് അറിയിച്ചു.
റഷ്യൻ തെരഞ്ഞെടുപ്പ്
റഷ്യയിലെ യുദ്ധകാല പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ അവസാന ദിവസത്തോടനുബന്ധിച്ചാണ് യുക്രൈന്റെ വൻ ആക്രമണം ഉണ്ടായത്. പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ നയങ്ങൾക്ക് കാര്യമായ പ്രതിപക്ഷ വെല്ലുവിളിയില്ലാത്ത തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. തെരഞ്ഞെടുപ്പ് ഫലത്തോടെ ക്രെംലിന്റെ രാഷ്ട്രീയ ആധിപത്യം കൂടുതൽ ഉറപ്പിക്കപ്പെടുമെന്നാണ് വിലയിരുത്തൽ.
യുക്രൈൻ യുദ്ധം ആരംഭിച്ചതിന് പിന്നാലെ റഷ്യ അനധികൃതമായി പിടിച്ചെടുത്തതായി അന്താരാഷ്ട്ര സമൂഹത്തിലെ വലിയൊരു വിഭാഗം കാണുന്ന നാല് യുക്രൈൻ പ്രദേശങ്ങളിലും റഷ്യ വോട്ടെടുപ്പ് നടത്തി. ഈ പ്രദേശങ്ങളിൽ ചിലത് ഇപ്പോഴും റഷ്യയുടെ പൂർണ നിയന്ത്രണത്തിലല്ല. 2014ൽ റഷ്യ കൂട്ടിച്ചേർത്ത ക്രിമിയയിലും വോട്ടെടുപ്പ് നടന്നു. നടപടിയെ യുക്രൈൻ നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ച് ശക്തമായി എതിർത്തിട്ടുണ്ട്.
റഷ്യയുടെ അധിനിവേശം ആരംഭിച്ച് നാല് വർഷത്തിലേറെ പിന്നിടുമ്പോൾ ദീർഘദൂര ഡ്രോൺ സാങ്കേതികവിദ്യയിൽ യുക്രൈൻ വലിയ മുന്നേറ്റമാണ് നടത്തിയത്. സ്വന്തം രാജ്യത്ത് വികസിപ്പിച്ച ദീർഘദൂര ഡ്രോണുകൾ ഉപയോഗിച്ച് റഷ്യയുടെ ആഴത്തിലുള്ള പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾ ആക്രമിക്കുന്നതിനൊപ്പം മിസൈലുകളും യുക്രൈൻ ഉപയോഗിക്കുന്നുണ്ട്. ഈ സാങ്കേതികവിദ്യ ആഗോള തലത്തിൽ വിവിധ രാജ്യങ്ങളുടെയും പ്രതിരോധ വ്യവസായങ്ങളുടെയും ശ്രദ്ധ നേടിയിട്ടുണ്ട്.
റഷ്യൻ ജനതയ്ക്ക് യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ നേരിട്ട് അനുഭവപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുകയും റഷ്യൻ പ്രസിഡന്റിനെ സമാധാന ചർച്ചകളിലേക്ക് സമ്മർദത്തിലാക്കുകയുമാണ് ഇത്തരം ആക്രമണങ്ങളിലൂടെ യുക്രൈൻ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അധിനിവേശം അവസാനിപ്പിക്കാനുള്ള സന്നദ്ധത പുടിൻ ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല.
ഇതിനിടെ റഷ്യയും യുക്രൈനും തമ്മിലുള്ള ദീർഘദൂര വ്യോമാക്രമണങ്ങൾ ശക്തമാകുകയാണ്. കിഴക്കും തെക്കും ഭാഗങ്ങളിലായി ഏകദേശം 1,250 കിലോമീറ്റർ നീളുന്ന യുദ്ധമേഖലയിൽ നേരിട്ടുള്ള സൈനിക മുന്നേറ്റം ഡ്രോണുകളുടെയും ഭൂതല റോബോട്ടുകളുടെയും വ്യാപകമായ ഉപയോഗം മൂലം കൂടുതൽ ബുദ്ധിമുട്ടായിട്ടുണ്ട്. സൈനികരുടെ നീക്കങ്ങളെ നിരീക്ഷിക്കുകയും തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഡ്രോണുകളുടെ സാന്നിധ്യം മുൻനിരയിലെ പോരാട്ടത്തിന്റെ സ്വഭാവത്തിലും വലിയ മാറ്റം വരുത്തിയിട്ടുണ്ട്.





