വയനാട്: മെസി തട്ടിപ്പുമായി ബന്ധപ്പെട്ട് ആന്റോ അഗസ്റ്റിൻ നൽകിയിരിക്കുന്ന മൊഴി കഴിഞ്ഞ സർക്കാരിനെതിരെയാണെന്ന് മന്ത്രി ഒ. ജെ. ജനീഷ്. നിലവിലെ മൊഴിയുടെ കാര്യത്തിൽ മറുപടി പറയേണ്ടത് പ്രതിപക്ഷമാണെന്നും മന്ത്രി പറഞ്ഞു. ആന്റോ അഗസ്റ്റിനെതിരെ നടന്ന പരിശോധനയെ പ്രതിരോധിക്കാൻ രംഗത്തെത്തിയത് പ്രതിപക്ഷ നേതാക്കളാണെന്നും അദ്ദേഹം ആരോപിച്ചു.
മെസി തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയം ഒടുവിൽ പ്രതിപക്ഷത്തിന്റെ ഭാഗത്തേക്കാണ് എത്തുന്നതെന്ന് മനസിലാക്കിയതിനാലാണ് പ്രതിപക്ഷം ആന്റോ അഗസ്റ്റിനെ പ്രതിരോധിക്കാൻ രംഗത്തെത്തിയതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ താൽപര്യവും കരാറിന് പിന്നിലുണ്ടായിരുന്നുവെന്നാണ് ആന്റോ തന്നെ മൊഴി നൽകിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആന്റോയുടെ മൊഴി പ്രതിപക്ഷം തള്ളുന്നുണ്ടോ അംഗീകരിക്കുന്നുണ്ടോ എന്നത് പ്രതിപക്ഷ നേതാവ് തന്നെ വ്യക്തമാക്കണം. സർക്കാർ അറിയാതെ എങ്ങനെയാണ് ഒരു സ്വകാര്യ സ്ഥാപനത്തിന് സ്പോൺസറായി പ്രവർത്തിക്കാൻ കഴിയുകയെന്നും മന്ത്രി ചോദിച്ചു. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേഡിയത്തിൽ ലൈറ്റിംഗ് സംവിധാനം ഒരുക്കിയ സ്ഥാപനത്തിന് പോലും പണം നൽകിയിട്ടില്ലെന്നും മന്ത്രി ആരോപിച്ചു. എവിടെയാണ് പണം നിക്ഷേപിച്ചത്, എത്ര തുക ചെലവഴിച്ചു തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കേരള സർവകലാശാലയിൽ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കാനുള്ള നീക്കം സർക്കാർ അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. സിൻഡിക്കേറ്റ് അംഗങ്ങൾ പോലും അറിയാതെയാണ് സർവകലാശാലയുടെ തീരുമാനമുണ്ടായതെന്നും സിൻഡിക്കേറ്റിന്റെ തീരുമാനത്തിന് വിരുദ്ധമായാണ് കരട് രേഖ തയ്യാറാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാർഥി രാഷ്ട്രീയം തെറ്റായ കാര്യമാണെന്ന് സർക്കാർ വിശ്വസിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.




