കോട്ടയം: കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന റിയാലിറ്റി ഷോ താരം രേണു സുധിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് സുഹൃത്തും റിയാലിറ്റി ഷോ താരവുമായ ശാരിക കെ.ബി. രേണു നിലവിൽ കോട്ടയം മെഡിക്കൽ കോളജിലെ ഐസിയുവിൽ ചികിത്സയിലാണെന്നും ആരോഗ്യനില വളരെ മോശമാണെന്നും രേണുവിന്റെ ചേച്ചി രമ്യ തന്നെ വിളിച്ച് അറിയിച്ചതായും ശാരിക പറഞ്ഞു.
അഞ്ച് കീമോ തെറാപ്പികൾക്ക് ശേഷം രേണുവിന്റെ ആരോഗ്യനില വഷളായതിനാൽ ഇനിയൊരു കീമോ തെറാപ്പി കൂടി ചെയ്യുന്നത് ശരീരം താങ്ങില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായും ശാരിക വ്യക്തമാക്കി. അവസാന കീമോയ്ക്ക് ശേഷം പത്ത് ദിവസം കഴിഞ്ഞിട്ടും രേണുവിന് എഴുന്നേൽക്കാൻ സാധിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാനും കഴിയാത്ത അവസ്ഥയിലായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അഞ്ചോളം കീമോ തെറാപ്പികളാണ് രേണുവിന് ഇതുവരെ നൽകിയത്. ഓരോ കീമോയ്ക്കു ശേഷവും കടുത്ത വേദനയും ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടിരുന്നു. നാലാമത്തെ കീമോയ്ക്ക് ശേഷം പത്ത് ദിവസം കിടപ്പിലായിരുന്നെങ്കിലും പിന്നീട് എഴുന്നേറ്റ് വീഡിയോ ചെയ്യുകയും മറ്റുള്ളവർക്ക് മറുപടി നൽകുകയും ചെയ്തിരുന്നു. എന്നാൽ അഞ്ചാമത്തെ കീമോയ്ക്ക് ശേഷം ആരോഗ്യനില കൂടുതൽ മോശമാകുകയായിരുന്നു.
നിലവിൽ രേണുവിന്റെ പ്ലേറ്റ്ലെറ്റ് കൗണ്ട് വലിയ തോതിൽ കുറഞ്ഞതായും ശാരിക പറഞ്ഞു. ഭക്ഷണം കഴിക്കാൻ കഴിയാത്തതിനാൽ അതിന് പകരമായി ശരീരത്തിലൂടെ പോഷണം നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ശാരിക വ്യക്തമാക്കി. രേണുവിന്റെ കുടുംബത്തിന്റെ അനുമതി വാങ്ങിയ ശേഷമാണ് ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പങ്കുവയ്ക്കുന്നതെന്നും അവർ പറഞ്ഞു.
‘രേണുവിനെ സ്നേഹിക്കുന്നവർ അവൾക്കുവേണ്ടി പ്രാർഥിക്കണം’ എന്ന അഭ്യർഥനയും ശാരിക നടത്തി. കടുത്ത വേദനയിലൂടെ കടന്നുപോകുമ്പോഴും രേണു ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടെന്നും ശാരിക പറഞ്ഞു.




