അബുദാബി: പശ്ചിമേഷ്യയിൽ യുദ്ധഭീതിയും സംഘർഷവും ശക്തമാകുന്നതിനിടെ ഇറാനുമായുള്ള എല്ലാ വാണിജ്യ, സാമ്പത്തിക ഇടപാടുകളും താൽക്കാലികമായി നിർത്തിവച്ച് യുഎഇ. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിലക്ക് തുടരുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മേഖലയുടെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന തരത്തിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് യുഎഇയുടെ നടപടി. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെക്കുറിച്ച് പ്രചരിക്കുന്ന റിപ്പോർട്ടുകളും ആരോപണങ്ങളും വിദേശകാര്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അഫ്ര അൽ ഹംലി പൂർണമായി തള്ളി.
മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ ചർച്ചകളിലൂടെയും സഹകരണത്തിലൂടെയും മുന്നോട്ടുപോകാനാണ് യുഎഇ ആഗ്രഹിക്കുന്നതെന്ന് അഫ്ര അൽ ഹംലി വ്യക്തമാക്കി. അതേസമയം, രാജ്യാന്തര സാമ്പത്തിക സുരക്ഷയും നിയമങ്ങളും പാലിക്കാൻ യുഎഇ ബാധ്യസ്ഥമാണെന്നും അവർ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇറാന്റെ ഭാഗത്തുനിന്ന് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ടെഹ്റാനുമായുള്ള വ്യാപാര ബന്ധങ്ങൾ നിർത്തിവയ്ക്കാൻ യുഎഇ തീരുമാനിച്ചതെന്നാണ് വിവരം. എന്നാൽ മിസൈൽ ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, പശ്ചിമേഷ്യയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾക്കും തിരിച്ചടിയേറ്റിരിക്കുകയാണ്. ഇറാനുമായി തൽക്കാലം യാതൊരു ചർച്ചകളും നിശ്ചയിച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
അമേരിക്കയുടെ നിബന്ധനകൾ അംഗീകരിക്കുന്നതുവരെ ലോകത്തിലെ പ്രധാന കപ്പൽപാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന നിലപാടിലാണ് ഇറാനും. ഇതോടെ ആഗോളതലത്തിൽ ഊർജ വിതരണം തടസ്സപ്പെടുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.
പശ്ചിമേഷ്യയിലെ സംഘർഷം രാജ്യാന്തര എണ്ണവിപണിയിലും പ്രതിഫലിച്ചു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 91 ഡോളറിന് മുകളിലെത്തി. സംഘർഷം തുടർന്നാൽ ഊർജവിപണിയിലും ആഗോള സമ്പദ്‌വ്യവസ്ഥയിലും കൂടുതൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന ആശങ്കയും ശക്തമാണ്.






