തിരുവനന്തപുരം: നടി സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് സംവിധായകൻ വിനയൻ. സുകുമാരിയുടെ അന്ത്യം ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വിനയൻ പറഞ്ഞു. പൂജാമുറിയിൽവെച്ച് വസ്ത്രത്തിന് തീപിടിച്ചാണ് സുകുമാരി മരിച്ചതെന്ന വാർത്ത ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു. ജീവിതത്തിന്റെ അവസാന കാലത്ത് സുകുമാരി ഏറെ ദുഃഖിതയായിരുന്നുവെന്നും വിനയൻ കുറിച്ചു.
‘1998- ൽ ആകാശഗംഗയുടെ ഷൂട്ടിങ് തുടങ്ങി എട്ടാം ദിവസമാണ് ഗംഗ എന്ന കഥാപാത്രത്തിന് അനുയോജ്യയായ നടിയെ കണ്ടെത്തുന്നത്. അന്ന് മലയാള സിനിമയിൽ ഉണ്ടായിരുന്നവരും പുതുമുഖങ്ങളുമായി വന്ന നാലോ അഞ്ചോ പേർക്കു ശേഷമാണ് മയൂരി എന്ന നടിയിലേക്കെത്തുന്നത്. യക്ഷിയുടെ കണ്ണുകളും ചിരിയും ആ കഥാപാത്രത്തിന് ഒരു പ്രധാന ഘടകമായിരുന്നു. ആരും ശരിയാകാതെ വന്ന് ഷൂട്ടിങ് തന്നെ നിർത്തിവെക്കുമെന്ന ഘട്ടത്തിൽ സുകുമാരി ചേച്ചിയാണ് ചെന്നൈയിൽ ഇങ്ങനെയൊരു കുട്ടിയുണ്ടന്നും അഭിനയിപ്പിച്ചു നോക്കാമെന്നും പറഞ്ഞ് മയൂരിയെ വിളിച്ചു വരുത്തുന്നത്. എന്റെ ഇൻഡിപെൻഡൻസ് എന്ന സിനിമയുടെ സമയത്തും രാക്ഷസ രാജാവിലുമൊക്കെ ചില നിർണായക സമയങ്ങളിൽ സുകുമാരി ചേച്ചി ഇതുപോലെ സഹായിച്ചിട്ടുണ്ട്’, വിനയൻ കുറിച്ചു.
‘ചേച്ചി സെറ്റിലുണ്ടങ്കിൽ അതൊരു എനർജിയാണ്. ഗംഗയുടെ വേഷം മയൂരി അസ്സലായി അഭിനയിച്ചു. അതിനു ശേഷം കുറേ മലയാള ചിത്രങ്ങളിൽ കന്നഡക്കാരിയായ മയൂരി അഭിനയിച്ചിരുന്നു. പക്ഷേ, 2005-ൽ 23-ാം വയസ്സിൽ അവർ സ്വയം ജീവനൊടുക്കി എന്നത് ഞെട്ടലോടെയാണ് കേട്ടത്. വിശ്വസിക്കാൻ കഴിയുമായിരുന്നില്ല’, മയൂരിയുടെ മരണത്തെക്കുറിച്ച് വിനയന്റെ വാക്കുകൾ.
‘സുകുമാരിച്ചേച്ചിയുടെ അന്ത്യവും എനിക്കവിശ്വസനീയമായിരുന്നു. എല്ലാവരേയും സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന ചേച്ചി ജീവിതാവസാന കാലത്ത് വളരെ ഏറെ ദുഃഖിതയായിരുന്നു. പൂജാമുറിയിൽവെച്ച് വസ്ത്രത്തിനു തീപിടിച്ചു മരിച്ചു എന്ന വാർത്ത ശരിയാണോ? എനിക്കറിയില്ല. അതോ ചേച്ചിയും എന്തെങ്കിലും തീരുമാനിച്ചിരുന്നുവോ?’, വിനയൻ ചോദിച്ചു.
‘പുതിതായി തുടങ്ങുന്ന ഫാന്റസി ചിത്രത്തിൽ ആകാശഗംഗ വരുന്നുണ്ട്. ആ കഥാപാത്രത്തിനായി തിരയുകയാണ്. അവിടെയാണ് പഴയ ഗംഗയേയും അവരെ പരിചയപ്പെടുത്തിയ വ്യക്തിയേയും ഓർത്തുപോയത്’, സംവിധായകൻ കൂട്ടിച്ചേർത്തു.
2013 മാർച്ച് 26നായിരുന്നു സുകുമാരിയുടെ അന്ത്യം. ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് അഞ്ചോടെയായിരുന്നു മരണം. പൂജാമുറിയിൽ നിന്ന് പൊള്ളലേറ്റതിനെ തുടർന്ന് ഒരുമാസം മുമ്പ് ചെന്നൈയ്ക്കടുത്തുള്ള ഗ്ലോബൽ ആശുപത്രിയിൽ സുകുമാരിയെ പ്രവേശിപ്പിച്ചിരുന്നു. പ്രാർഥനാമുറിയിൽ നിലവിളക്ക് കൊളുത്തുന്നതിനിടെയാണ് പൊള്ളലേറ്റതെന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ.
ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറിക്ക് വിധേയയായ സുകുമാരിക്ക് പിന്നീട് വൃക്ക തകരാറിലായതിനെ തുടർന്ന് ഡയാലിസിസും നടത്തിയിരുന്നു. അണുബാധയേൽക്കാതിരിക്കാൻ പ്രത്യേക വാർഡിലായിരുന്നു ചികിത്സ.
മരിച്ച ദിവസം സുകുമാരിക്ക് വീണ്ടും ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഏതാനും വർഷങ്ങൾക്കു മുൻപ് സുകുമാരിക്ക് ബൈപ്പാസ് ശസ്ത്രക്രിയയും നടത്തിയിരുന്നു.
കേരളത്തിന്റെ മണ്ണിലുറങ്ങണമെന്ന ആഗ്രഹം സുകുമാരി പലപ്പോഴും പ്രകടിപ്പിച്ചിരുന്നു. എന്നാൽ ശരീരത്തിൽ 40 ശതമാനത്തിലേറെ പൊള്ളലേറ്റതിനാൽ മൃതദേഹം എംബാം ചെയ്യാൻ പ്രയാസമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതിനെ തുടർന്ന് ചെന്നൈയിൽ തന്നെയായിരുന്നു സംസ്കാരച്ചടങ്ങുകൾ.
നായിക, ഉപനായിക, ചേച്ചി, അമ്മ, മുത്തശ്ശി തുടങ്ങി നിരവധി കഥാപാത്രങ്ങളെയാണ് സുകുമാരി മലയാള സിനിമയിൽ അവതരിപ്പിച്ചത്. 1940 ഒക്ടോബർ ആറിന് തിരുവനന്തപുരം പൂജപ്പുരയിലെ മാധവൻ നായരുടെയും സത്യഭാമ അമ്മയുടെയും മകളായാണ് ജനനം. അന്തരിച്ച ചലച്ചിത്ര സംവിധായകൻ എ. ഭീംസിങ്ങായിരുന്നു ഭർത്താവ്.






