വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷത്തിനിടെ ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ജലപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന് സ്വന്തം പേര് നൽകണമെന്ന നിർദേശവുമായി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. നിലവിൽ അമേരിക്കയുടെ നിയന്ത്രണത്തിലാണ് ഹോർമുസ് കടലിടുക്കെന്ന അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ്, കടലിടുക്കിന്റെ പേര് ‘ട്രംപ് സ്ട്രെയിറ്റ്’ എന്നാക്കി മാറ്റിയാലോ എന്ന ചോദ്യം ട്രംപ് ഉയർത്തിയത്.
ബുധനാഴ്ച ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് നിർദേശം മുന്നോട്ടുവച്ചത്. “ഇപ്പോൾ ഇത് യുഎസ്എയുടെ നിയന്ത്രണത്തിലായതിനാൽ ഹോർമുസ് സ്ട്രെയിറ്റിന്റെ പേര് ‘ട്രംപ് സ്ട്രെയിറ്റ്’ എന്നാക്കി മാറ്റണോ? അമേരിക്കയെ പോലെ അതും മുമ്പത്തേക്കാൾ ‘ഹോട്ടർ’ ആയിരിക്കും,” എന്നായിരുന്നു കുറിപ്പ്.
എന്നാൽ ട്രംപിന്റെ അവകാശവാദത്തിന് അന്താരാഷ്ട്ര നിയമപരമായ അടിസ്ഥാനമില്ലെന്നാണ് വിലയിരുത്തൽ. ഇറാനും ഒമാനും ഇടയിലാണ് ഹോർമുസ് കടലിടുക്ക് സ്ഥിതി ചെയ്യുന്നത്. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് നിർണായകമായ ഈ ജലപാത ആഗോള എണ്ണവിതരണത്തിന്റെ പ്രധാന കവാടം കൂടിയാണ്. അമേരിക്ക സൈനികമായി ജലപാതയിൽ ഇടപെടുകയോ നിയന്ത്രണം സ്ഥാപിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നതുകൊണ്ട് അതിനെ യുഎസ് പ്രദേശമാക്കി മാറ്റുന്നില്ല.
അതേസമയം ഇറാനുമായുള്ള നിലവിലെ സംഘർഷത്തിനിടെ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന് നഷ്ടപ്പെട്ടുവെന്ന് ട്രംപ് പലതവണ അവകാശപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 18-ന് പങ്കുവെച്ച ഒരു ഭൂപടത്തിൽ ഹോർമുസ് കടലിടുക്കിന് മുകളിൽ “NEW US Territory” എന്നെഴുതിയതും വലിയ ശ്രദ്ധ നേടിയിരുന്നു. പിന്നീട് വൈറ്റ് ഹൗസും ആ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചിരുന്നു. അതിന് പിന്നാലെയാണ് സ്വന്തം പേര് തന്നെ കടലിടുക്കിന് നൽകണമെന്ന നിർദേശം ട്രംപ് മുന്നോട്ടുവച്ചിരിക്കുന്നത്.
ഇറാനുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം വലിയ തോതിൽ കുറഞ്ഞിരുന്നു. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് പ്രതിദിനം ഏകദേശം 2 കോടി ബാരൽ ക്രൂഡോയിലും പെട്രോളിയം ഉൽപ്പന്നങ്ങളും കടലിടുക്കിലൂടെ കടന്നുപോയിരുന്നു.
എന്നാൽ തിങ്കളാഴ്ച മാത്രം 1.7 കോടിയിലധികം ബാരൽ എണ്ണ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയതായി യുഎസ് എനർജി സെക്രട്ടറി ക്രിസ് റൈറ്റ് ബുധനാഴ്ച സിഎൻബിസിയോട് പറഞ്ഞു. യുദ്ധകാലത്തെ റെക്കോർഡ് നിരക്കാണിതെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഹോർമുസ് കടലിടുക്ക് ഒഴിവാക്കി പൈപ്പ്‌ലൈനുകൾ വഴി നടക്കുന്ന എണ്ണ കയറ്റുമതി കൂടി പരിഗണിക്കുമ്പോൾ മേഖലയിൽ നിന്നുള്ള മൊത്തം എണ്ണ കയറ്റുമതി യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലയേക്കാൾ ഉയർന്നതാണെന്നും ട്രംപ് ഭരണകൂടം അവകാശപ്പെടുന്നു. എന്നാൽ എണ്ണയുടെ അളവുകളേക്കാൾ സങ്കീർണമാണ് കടലിടുക്കിന്റെ പേര് മാറ്റാനുള്ള അധികാരവുമായി ബന്ധപ്പെട്ട ചോദ്യം.
അതേസമയം ഭൂപടത്തിലെ പേരുകൾ മാറ്റാനുള്ള ട്രംപിന്റെ ശ്രമങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ‘ട്രംപ് സ്ട്രെയിറ്റ്’ നിർദേശം. നേരത്തെ മെക്സിക്കോ ഉൾക്കടലിന്റെ പേര് ‘ഗൾഫ് ഓഫ് അമേരിക്ക’ എന്നാക്കി മാറ്റാനുള്ള നടപടിയുമായി ട്രംപ് രംഗത്തെത്തിയിരുന്നു. അമേരിക്കൻ ഫെഡറൽ സ്ഥാപനങ്ങൾ പുതിയ പേര് ഉപയോഗിക്കാൻ തുടങ്ങിയെങ്കിലും അന്താരാഷ്ട്ര തലത്തിൽ പഴയ പേര് ഇപ്പോഴും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
ഓഗസ്റ്റ് 27-ന് അമേരിക്കയെയും കാനഡയെയും വേർതിരിക്കുന്ന ഒന്റാരിയോ തടാകത്തിന്റെ പേര് ‘ലേക്ക് അമേരിക്ക’ എന്നാക്കി മാറ്റാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിലും ട്രംപ് ഒപ്പുവെച്ചിരുന്നു. അമേരിക്കൻ ഫെഡറൽ ഭൂപടങ്ങളിലും രേഖകളിലും ജിയോഗ്രാഫിക് നെയിംസ് ഇൻഫർമേഷൻ സിസ്റ്റത്തിലും പുതിയ പേര് ഉപയോഗിക്കാനാണ് ഉത്തരവ്.
എന്നാൽ കാനഡയെ പുതിയ പേര് അംഗീകരിക്കാൻ അമേരിക്കയ്ക്ക് നിർബന്ധിക്കാനാകില്ല. കനേഡിയൻ അധികൃതർ ‘ലേക്ക് അമേരിക്ക’ എന്ന പേരിനെ തള്ളിക്കളഞ്ഞിട്ടുണ്ട്. ഗൂഗിളും ആപ്പിളും അമേരിക്കൻ ഉപയോക്താക്കൾക്കായുള്ള മാപ്പുകളിൽ പുതിയ പേര് ഉൾപ്പെടുത്തിയെങ്കിലും കാനഡയിലെ ഉപയോക്താക്കൾക്ക് ഇപ്പോഴും ‘ലേക്ക് ഒന്റാരിയോ’ എന്ന പേരാണ് കാണുന്നത്. അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് ചില സന്ദർഭങ്ങളിൽ ഇരുപേരുകളും കാണിക്കുന്ന രീതിയിലാണ് മാപ്പുകൾ.
ഇതിലും അവസാനിക്കുന്നില്ല ട്രംപിന്റെ പേരുമാറ്റ നീക്കങ്ങൾ. അറ്റ്ലാന്റിക്, പസഫിക് മഹാസമുദ്രങ്ങളുടെ പേരുകളും ഭാവിയിൽ മാറ്റേണ്ടിവരുമെന്ന് ട്രംപ് നേരത്തെ സൂചന നൽകിയിരുന്നു. ഒരു ഗൾഫും ഒരു തടാകവും പേരുമാറ്റിയെന്നും ഇനി ഒരു സമുദ്രം കൂടി വേണ്ടിവരുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
എന്നാൽ അമേരിക്കൻ സർക്കാർ ഉപയോഗിക്കുന്ന ഔദ്യോഗിക പദപ്രയോഗം മാറ്റുന്നതും അന്താരാഷ്ട്ര ജലപാതയുടെ പേര് ഏകപക്ഷീയമായി മാറ്റുന്നതും രണ്ടുതരത്തിലുള്ള കാര്യങ്ങളാണ്. അമേരിക്കൻ ഫെഡറൽ ഏജൻസികൾ ഒരു പ്രദേശത്തിന് പുതിയ പേര് ഉപയോഗിച്ചാലും മറ്റ് രാജ്യങ്ങൾക്കും അന്താരാഷ്ട്ര സംഘടനകൾക്കും അവരുടെ അംഗീകൃത പേരുകൾ തന്നെ തുടരാൻ കഴിയും.
അതിനാൽ ഹോർമുസ് കടലിടുക്കിനെ ‘ട്രംപ് സ്ട്രെയിറ്റ്’ എന്ന് വിളിക്കണമെന്ന ട്രംപിന്റെ പുതിയ നിർദേശം അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെടുമോ എന്നത് വലിയ ചോദ്യമാണ്. ഭൂപടത്തിലെ പേരുകൾ മാറ്റാനുള്ള ശ്രമങ്ങളിലൂടെ അമേരിക്കൻ ശക്തിയും തന്റെ രാഷ്ട്രീയ ബ്രാൻഡും ആഗോള തലത്തിൽ കൂടുതൽ പ്രകടമാക്കാനുള്ള ട്രംപിന്റെ നീക്കമായാണ് പുതിയ നിർദേശവും വിലയിരുത്തപ്പെടുന്നത്.






