തൃശ്ശൂർ: തൃശൂരിൽ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തിൽ സുഹൃത്തായ ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്. ദുരൂഹതയിൽ പാവറട്ടി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറെയാണ് കസ്റ്റഡിയിലെടുത്തത്. തൃശ്ശൂർ നഗരമധ്യത്തിലുള്ള ലോഡ്ജിൽ. 108ാം നമ്പർ മുറിയിലാണ് ദാരുണസംഭവം നടന്നത്.
കഴിഞ്ഞ 27ന് ഓട്ടോ ഡ്രൈവർക്കൊപ്പമാണ് യുവതി മുറിയെടുത്തത്. എടമുട്ടം സ്വദേശി, ജ്യോതി എന്നാണ് യുവതി റിസപ്ഷനിൽ നൽകിയിരിക്കുന്ന വിവരങ്ങൾ. എന്നാൽ ഇന്ന് ഉച്ചയോടെ ഓട്ടോ ഡ്രൈവർ റിസപ്ഷനിലെത്തി, രണ്ട് ദിവസമായി വിളിക്കുന്നു, യുവതി ഫോണെടുക്കുന്നില്ല എന്ന് റിസപ്ഷനിൽ അറിയിച്ചു.
എന്നാൽ ജീവനക്കാർക്ക് ദുരൂഹത തോന്നിയതിനെ തുടർന്ന് പോലീസിൽ വിവരമറിയിച്ചു. പോലീസും ഫയർഫോഴ്സും എത്തി മുറി ബലമായി തുറക്കുകയായിരുന്നു. അപ്പോഴാണ് അകത്ത് സ്ത്രീയും കുഞ്ഞും മരിച്ച നിലയിൽ കണ്ടെത്തുന്നത്. രക്തത്തിൽ കുളിച്ച നിലയിലാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടത്. പ്രസവത്തെ തുടർന്നുള്ള മരണമാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന കാര്യവും പോലീസിൻറെ അന്വേഷണ പരിധിയിലുണ്ട്.

















































