തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ടത് നിസ്സാര തോൽവിയല്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ. പാർട്ടി ശക്തികേന്ദ്രങ്ങളിൽ പോലും ഇത്തവണ നേരിട്ടത് വലിയ തിരിച്ചടിയാണ്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലെ തോൽവി പഠിക്കണം. ഉറച്ച് നിന്നവർ പോലും ഇടതുപക്ഷത്ത് നിന്ന് മാറി. പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും പരിഹരിക്കാൻ ശ്രമം ഉണ്ടായില്ല. നേതാക്കളുടെയും പ്രവർത്തകരുടെയും ശൈലീമാറ്റം അനിവാര്യമാണ്. ഭാഷാശൈലിയും പെരുമാറ്റവും ജീവിത രീതിയും പരിശോധിക്കണമെന്നും കെ കെ ശൈലജ ആവശ്യപ്പെട്ടു. ‘ചിന്ത’യിലെ ലേഖനത്തിലാണ് കെ കെ ശൈലജയുടെ ഈ തുറന്നുപറച്ചിൽ.
‘തിരിച്ചുവരവ് അനിവാര്യമാണ്’ എന്ന പേരിലാണ് ശൈലജയുടെ ലേഖനം. എൽഡിഎഫിന് 99 സീറ്റിൽ നിന്ന് 35ലേക്ക് ചുരുങ്ങേണ്ടിവന്നു. പല ഘടക കക്ഷികൾക്കും ഒരു സീറ്റ് പോലും ലഭ്യമായില്ല. അവർക്കെല്ലാം പഴയ സ്ഥിതി വീണ്ടെടുക്കാൻ കഴിയണം. ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവമേറിയ കാര്യമാണെന്നും ലേഖനത്തിൽ പറയുന്നു. തെരഞ്ഞെടുപ്പിലെ തിരിച്ചടി ഉത്കണ്ഠയുണ്ടാക്കുന്ന വ്യതിയാനമാണ്. പ്രശ്നങ്ങൾ യഥാസമയം പരിഹരിച്ചില്ലെന്നും ലേഖനത്തിൽ പരാമർശമുണ്ട്.

















































