കണ്ണൂർ: എന്നെ ഇങ്ങനെ ആക്കിയത് വീട്ടുകാരാണെന്ന് അമ്മയെ കഴുത്തറുത്ത് കൊന്ന യുവാവ് അയൽവാസിയോട് പറഞ്ഞതായി വെളിപ്പെടുത്തല്‍. കേളകം കൊളക്കാടിൽ അമ്മയെ കഴുത്തറത്ത് കൊന്ന ക്രിസ്റ്റിയാണ് പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെ അയൽവാസിയായ കെ.വി.നിപുനോട് ഇക്കാര്യം പറഞ്ഞത്. അച്ഛനെയും കൊല്ലണമെന്ന് ക്രിസ്റ്റി പറഞ്ഞതായി കെ.വി. നിപുൻ വെളിപ്പെടുത്തി.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മയെ (50) മകൻ ക്രിസ്റ്റി (25) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഗീതമ്മയുടെ വീടിനു സമീപത്തായുള്ള ഇവരുടെ തന്നെ വാടക കെട്ടിടത്തിലെ താമസക്കാരനാണ് നിപുൻ. രാത്രി പത്ത് മണിയോടെ വലിയ ബഹളം കേട്ടാണ് വീട്ടിലേക്കു ചെന്നതെന്നു നിപുൻ പറഞ്ഞു. ‘ ക്രിസ്റ്റിയെക്കൂടാതെ മറ്റു രണ്ടു പേർ വീട്ടിലുണ്ടായിരുന്നു.
ഗീതമ്മയുടെ സഹോദരൻമാർ ആണെന്നാണ് പറഞ്ഞത്. ഇവരും ക്രിസ്റ്റിയും തമ്മിൽ സംഘട്ടനം നടക്കുകയായിരുന്നു. പിടിച്ചുമാറ്റുമ്പോഴാണ് പെങ്ങളെ കൊന്നുവെന്ന് ഇവരിൽ ഒരാൾ പറഞ്ഞത്. അകത്ത് കയറി നോക്കിയപ്പോൾ ഗീതമ്മ കിടക്കയിൽ ചോരയിൽ കുളിച്ചു കിടക്കുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി ഞാൻ ഉടൻ തന്നെ കാറെടുത്തു വന്നു. സഹോദരൻമാരോട് പിടിക്കാൻ പറഞ്ഞെങ്കിലും അവർ തളർന്ന നിലയിലായിരുന്നു. തുടർന്ന് അയൽവാസിയായ ദിലീപിനെ വിളിച്ചുവരുത്തി. ദിലീപ് എത്തിയാണ് പൊലീസിനേയും ആംബുലൻസിനേയും വിളിച്ചത്. ഇതിനിടെ ക്രിസ്റ്റി ഇറങ്ങി പുറത്തേക്ക് പോയി. പിന്നാലെ ഞാനും പോയി. അപ്പനെ കൊല്ലണം എന്നു പറഞ്ഞുകൊണ്ടാണ് ക്രിസ്റ്റി പോയത്.
അന്വേഷിച്ച് ചെന്നപ്പോൾ ക്രിസ്റ്റി അടുത്തുള്ള കടയിൽ ഇരിക്കുകയായിരുന്നു. അവനോട് സംസാരിച്ച് സമാധാനിപ്പിച്ചശേഷം പൊലീസ് സ്റ്റേഷനിൽ പോകാമെന്ന് പറഞ്ഞു. സ്റ്റേഷനിൽ കൊണ്ടുവിടാമോ എന്ന് അവൻ ചോദിച്ചു. ഉടനെ സ്കൂട്ടറിൽ കയറ്റി സ്റ്റേഷനിലെത്തിച്ചു. തന്നെ ഇങ്ങനെ ആക്കിയത് വീട്ടുകാരാണെന്നും ഇനി അവർ ഉപദേശിക്കേണ്ട കാര്യമില്ലെന്നുമാണ് ക്രിസ്റ്റി പറഞ്ഞത്. ഇന്നലെ ലഹരി ഉപയോഗിച്ചോ എന്ന കാര്യം വ്യക്തമല്ല. എല്ലാം സ്വബോധത്തോടെയാണ് പറഞ്ഞതെന്നും നിപുന്‍ പറഞ്ഞു.
















































