ടെഹ്റാൻ: പാക്കിസ്ഥാനിൽ ഇന്നു നടക്കുന്ന രണ്ടാംഘട്ട സമാധാന ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് ഇറാൻ. യുഎസ് മുന്നോട്ടുവച്ച ചില ആവശ്യങ്ങൾ അപ്രായോഗികമാണെന്നും ചർച്ചയ്ക്ക് തടസമാണെന്നും ഇറാൻ വ്യക്തമാക്കി. അമിതമായ ആവശ്യങ്ങൾ” ഉന്നയിക്കുന്ന അമേരിക്കയുടെ നിലപാടാണ് ചർച്ചകൾക്ക് തടസമായതെന്ന് ടെഹ്‌റാൻ ആരോപിച്ചു.
അതുപോലെ ഇസ്‌ലാമാബാദിൽ രണ്ടാം ഘട്ട ചർച്ചകൾ നടക്കുമെന്ന വാർത്തകൾ സത്യമല്ലെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്ക പുറത്തുവിട്ട വാർത്തകൾ അവരുടെ മാധ്യമ തന്ത്രമാണെന്നും ഇറാൻ ആരോപിച്ചു. പാക്കിസ്ഥാനിൽ രണ്ടാംഘട്ട ചർച്ചകൾ നടക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപിച്ചത്.
അതേസമയം പാക്കിസ്ഥാനിൽ നടക്കുന്ന ഇറാൻ–യുഎസ് ചർച്ചയിൽ യുഎസ് സംഘത്തെ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് നയിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. അതുപോലെ ചർച്ചയിൽ കരാർ സാധ്യമായില്ലെങ്കിൽ ഇറാനിലെ എല്ലാ ഊർജ നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനിടെ, തങ്ങൾക്കു കടന്നുപോകാൻ കഴിയില്ലെങ്കിൽ മറ്റാരും ഹോർമുസ് വഴി പോകേണ്ടെന്ന നിലപാടുമായി ഇറാൻ രംഗത്തെത്തിയിരുന്നു. ഇതോടെ, സംഘർഷം കൂടുതൽ കടുക്കുമെന്ന ആശങ്ക പടർന്നു. ഇറാന്റെ തുറമുഖങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ ഉപരോധം തുടരുന്നിടത്തോളം മറ്റു രാജ്യങ്ങളുടെ കപ്പലുകളെ ഹോർമുസ് കടലിടുക്കു വഴി കടന്നുപോകാൻ അനുവദിക്കില്ലെന്നാണ് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് ശനി രാത്രി പ്രക്ഷേപണം ചെയ്ത ടെലിവിഷൻ അഭിമുഖത്തിൽ വ്യക്തമാക്കിയത്. ബുധനാഴ്ച അവസാനിക്കുന്ന വെടിനിർത്തൽ കരാർ നീട്ടാനുള്ള ശ്രമം മധ്യസ്ഥരാജ്യങ്ങൾ തുടരുന്നതിനിടെയുള്ള ഇറാന്റെ ഈ നിലപാട് മേഖലയിൽ സമാധാനം ഇനിയും അകലെയാണെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്.













































