ചെന്നൈ : സിനിമയിൽനിന്ന് തമിഴ്നാട് രാഷ്ട്രീയത്തിന്റെ തലപ്പത്തേക്കെത്തിയ വിജയ് മുഖ്യമന്ത്രിയായി 100 ദിവസം പൂർത്തിയാക്കി. അധികാരമേറ്റെടുത്ത ശേഷം അദ്ദേഹത്തിന്റെ ഭരണശൈലി എങ്ങനെയാണെന്ന് അടുത്ത അനുയായിയും മന്ത്രിയുമായ ആധവ് അർജുന വെളിപ്പെടുത്തി. ദിവസവും 18 മുതൽ 20 മണിക്കൂർ വരെ വിജയ് ഭരണകാര്യങ്ങൾക്കായി ചെലവഴിക്കുന്നുണ്ടെന്നാണ് ആധവ് അർജുനയുടെ അവകാശവാദം.
പുലർച്ചെ നാലുമണിയോടെ തന്നെ എഴുന്നേൽക്കുന്ന വിജയ് വിവിധ മന്ത്രിമാരെ ഫോണിൽ വിളിച്ച് അവരുടെ വകുപ്പുകളിലെ പ്രവർത്തനങ്ങളും ഭരണപുരോഗതിയും വിലയിരുത്താറുണ്ടെന്ന് മന്ത്രി പറഞ്ഞു. ജനങ്ങൾ നൽകിയ വലിയ വിജയത്തിൽ അഭിമാനംകൊണ്ട് മാറിനിൽക്കാതെ, സംസ്ഥാനത്തെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ പ്രധാന ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി.
വലിയ ജനവിധി ലഭിച്ചിട്ടും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാതൊരു അഹങ്കാരവുമില്ലെന്നും ജനങ്ങളുടെ ക്ഷേമം മുൻനിർത്തിയാണ് പ്രവർത്തിക്കുന്നതെന്നും ആധവ് അർജുന പറഞ്ഞു. ചെന്നൈയിൽ നടന്ന ‘ഇന്ത്യാ ടുഡേ തമിഴ്നാട് കോൺക്ലേവിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം അഴിമതി തടയുന്നതിനും വിജയ് പ്രത്യേക പ്രാധാന്യം നൽകുന്നുണ്ടെന്നാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. അധികാരത്തിലെത്തിയതിന്റെ തുടക്കത്തിൽ തന്നെ ഭരണത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വർഷങ്ങളായി സമൂഹത്തിന്റെ താഴെത്തട്ടിൽ നിലനിൽക്കുന്ന അഴിമതി ഇപ്പോഴും വലിയ വെല്ലുവിളിയാണെന്നും ആധവ് അർജുന സമ്മതിച്ചു. എന്നാൽ ഭരണ സംവിധാനത്തിന്റെ മുകളിൽനിന്ന് തന്നെ മാറ്റത്തിന് തുടക്കമിടാനാണ് വിജയ് ശ്രമിക്കുന്നതെന്നും അഴിമതി പൂർണമായി ഇല്ലാതാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് അദ്ദേഹം കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.






