കറാച്ചി: പാക്കിസ്ഥാനിലെ ഒരു ആശുപത്രിയിൽ പണം ലാഭിക്കാൻ ഒരേ സിറിഞ്ചുകൾ അശ്രദ്ധമായി ഉപയോഗിച്ചത് കാരണം 331 കുട്ടികൾക്ക് എച്ച്ഐവി ബാധിച്ചതായി പഠനം. സിന്ധ് പ്രവിശ്യയിലെ ലാർക്കാനയിൽ നടന്ന ഈ ദാരുണമായ സംഭവം ലോകത്തെത്തന്നെ ഞെട്ടിക്കുന്ന ആരോഗ്യ ദുരന്തങ്ങളിൽ ഒന്നാണുണ്ടായത്. തൗൻസയിലെ ടി എച്ച് ക്യു ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കുട്ടികൾക്കാണ് ഉപയോഗിച്ച സിറിഞ്ചിന്റെ പുനരുപയോഗം മൂലം എച്ച്ഐവി ബാധിതരായതെന്ന് ബിബിസി നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
സാധാരണഗതിയിൽ മാതാപിതാക്കളിൽ നിന്ന് കുട്ടികളിലേക്ക് പകരുന്ന എച്ച്ഐവി ഇവിടെ മാതാപിതാക്കൾക്ക് രോഗമില്ലാതിരുന്നിട്ടും കുട്ടികളിൽ മാത്രം കാണപ്പെട്ടത് വലിയ സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതോടെ ബിബിസി നടത്തിയ വിശദമായ അന്വേഷണത്തിലാണ് ആശുപത്രിയിലെ ഞെട്ടിക്കുന്ന അനാസ്ഥ പുറത്തുവന്നത്.
ഒറ്റത്തവണ മാത്രം ഉപയോഗിക്കേണ്ട ഡിസ്പോസിബിൾ സിറിഞ്ചുകൾ പണം ലാഭിക്കാനായി വീണ്ടും വീണ്ടും ഉപയോഗിച്ചതാണ് മാരകമായ അവസ്ഥയ്ക്ക് കാരണമായത്. ബിബിസി രഹസ്യമായി നടത്തിയ അന്വേഷണത്തിൽ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ഒരു കുട്ടിയെ കുത്തിവെക്കാൻ ഉപയോഗിച്ച സൂചി തന്നെ മറ്റ് കുട്ടികൾക്കും ഉപയോഗിക്കുന്നതായി കണ്ടെത്തി. മാത്രമല്ല മരുന്ന് കുപ്പികളിൽ നിന്ന് ഒരേ സൂചി ഉപയോഗിച്ച് പലതവണ മരുന്ന് എടുക്കുന്നതും രോഗം പടരാൻ കാരണമായി. സംഭവത്തിൽ ഉൾപ്പെട്ട ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്യുകയും ആശുപത്രി അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം ആരോഗ്യരംഗത്തെ ഇത്തരം കുറ്റകരമായ അനാസ്ഥകൾ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന വലിയ വിമർശനം ആഗോളതലത്തിൽ തന്നെ ഉയർന്നിരിക്കുകയാണ്. നിലവിൽ ഈ കുട്ടികൾക്ക് ആജീവനാന്ത ചികിത്സ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. 2024ൽ മേഖലയിലെ ഒരു ആരോഗ്യ വിദഗ്ധനാണ് അസാധാരണമായ രീതിയിൽ കുട്ടികളിലെ എച്ച്ഐവി ബാധ ശ്രദ്ധിക്കുന്നത്. നിലവിൽ എച്ചഐവി ബാധിതരെന്ന് തിരിച്ചറിഞ്ഞ 331 കുട്ടികളും 2024 നവംബറിനും 2025 ഡിസംബറിനും ഇടയിലുമാണ് രോഗം സ്ഥിരീകരിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

















































